ഏ ഴുവര്‍ഷത്തോളം തമിഴ് സിനിമ കാത്തിരിക്കുന്ന ചിത്രമാണ് ചിയാൻ വിക്രമിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പൈ ത്രില്ലർ ധ്രുവനച്ചത്തിരം. ഇന്ന് നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചിരിക്കുന്നു എന്നതാണ് ആരാധകരെ നിരാശരാക്കുന്ന വാര്‍ത്ത. സംവിധായകന്‍ ഗൗതം മേനോനാണ് സോഷ്യല്‍ മീഡിയയിലൂടെ ഈ കാര്യം അറിയിച്ചത്. പുലര്‍ച്ചെ 3:00 മണിക്ക് ആരാധകരോട് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരം കൈമാറിയത്. പുതുക്കിയ തീയതി ഇതുവരെ പുറത്തു വിട്ടിട്ടില്ല. സാമ്പത്തിക കാര്യങ്ങളാണ് ചിത്രം വീണ്ടും പ്രതിസന്ധിയിലായതിന് കാരണം എന്നാണ് വിവരം. എക്സില്‍ പങ്കുവച്ച ഒരു കുറിപ്പിൽ ചിത്രം പ്രദര്ശനത്തിനെത്തിക്കാൻ ഒന്നു രണ്ട് ദിവസം കൂടി വേണം എന്നാണ് ഗൗതം മേനോൻ പറയുന്നത്. “ക്ഷമിക്കണം. ധ്രുവനച്ചത്തിരം ഇന്ന് സ്‌ക്രീനുകളിൽ എത്തില്ല. ഞങ്ങൾ പരമാവധി ശ്രമിച്ചു, പക്ഷേ റിലീസ് സാധ്യമാക്കാന്‍ ഞങ്ങൾക്ക് ഒന്നോ രണ്ടോ ദിവസം കൂടി ആവശ്യമാണ്. മികച്ച സ്ക്രീനുകളും, കൃത്യമായ മുന്‍കൂര്‍ ബുക്കിംഗും അടക്കം മികച്ച രീതിയില്‍ നല്ല അനുഭവമായി ചിത്രം എന്നും. ചിത്രത്തിനുള്ള നിങ്ങളുടെ ഹൃദയസ്പർശിയായ പിന്തുണ ഞങ്ങളെ മുന്നോട്ട് നയിക്കുകയാണ്. കുറച്ച് ദിവസങ്ങൾ കൂടി, ഞങ്ങൾ എത്തും!” – എന്നാണ് ഗൗതം മേനോൻ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നത്. അതേ സമയം സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം ധ്രുവനച്ചത്തിരം വീണ്ടും മാറ്റിവച്ചത് എന്നാണ് ചില തമിഴ് മാധ്യമങ്ങള്‍ പറയുന്നത്.
സിനിമ ചെയ്യുന്നതിനായി ഗൗതം മേനോൻ പ്രമുഖ ബാനറിൽ നിന്നും വാങ്ങിയ 2.6 കോടി തിരിച്ചുകൊടുക്കാത്തതാണ് പ്രശ്നമെന്നാണ് വിവരം. രണ്ടുകേസുകളാണ് ധ്രുവനച്ചത്തിരം റിലീസുമായി ബന്ധപ്പെട്ട് ഗൗതം മേനോനും അദ്ദേഹത്തിന്റെ ടീമിനുമെതിരെയുമുള്ളത്. കടം വാങ്ങിയ പണം വെള്ളിയാഴ്ച രാവിലെ പത്തരയ്ക്ക് മുമ്പ് ബന്ധപ്പെട്ടവർക്ക് തിരിച്ചുനൽകണമെന്ന് സംവിധായകനോട് മദ്രാസ് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ പണം കണ്ടെത്താൻ അദ്ദേഹത്തിന് സാധിക്കാത്തതിനാലാണ് ധ്രുവനച്ചത്തിരത്തിന്റെ റിലീസ് മാറ്റിയതെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഈ സിനിമയുടെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റുപോകാത്തതും ഗൗതം മേനോന് തിരിച്ചടിയായി. തമിഴ്നാട്ടിലെ വിതരണക്കാരുമായി ബന്ധപ്പെട്ട ചില ആശയക്കുഴപ്പവും കാരണമായെന്ന് വിവരങ്ങളുണ്ട് . ഉദയനിധി സ്റ്റാലിന്റെ റെഡ് ജൈന്റ് മൂവിസാണ് ചിത്രത്തിന്റെ വിതരണം. എന്നാല്‍ ഈ ആഴ്ച തന്നെ ചിത്രത്തിന്‍റെ റിലീസ് ഉറപ്പാക്കാൻ ചിത്രത്തിന്‍റെ നിർമ്മാതാക്കൾ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു എന്നും വിവരമുണ്ട്. ഒൻട്രാഗ എന്റർടൈൻമെന്റ് ബാനറിൽ ധ്രുവനച്ചത്തിരം നിര്‍മ്മാതാവ് കൂടിയായ സംവിധായകൻ ഗൗതം മേനോൻ ചിത്രത്തിന്റെ ഒടിടി , സാറ്റലൈറ്റ് അവകാശങ്ങള്‍ വിറ്റ് അവസാന നിമിഷം 50 കോടിയോളം രൂപ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. ഇത് വിജയിച്ചുവെങ്കിലും അതിന്‍റെ ചില സാങ്കേതിക പ്രശ്നങ്ങളാണ് പ്രശ്നമായത് എന്നാണ് നിര്മാതാക്കളോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. വിക്രം ആരാധകരും ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ധ്രുവനച്ചത്തിരം
ടോളിവുഡ് നടി റിതു വർമ്മയും സിമ്രാനും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു, ധ്രുവനച്ചത്തിരത്തിന്റെ സംഗീതം ഹാരിസ് ജയരാജാണ്. അതേ സമയം ഒരു തമിഴ്ന് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് നായകനായ പഠാനും തന്‍റെ ചിത്രവും തമ്മില്‍ ബന്ധമുണ്ടെന്നു ഗൗതം വാസുദേവ് മേനോൻ പറഞ്ഞിരുന്നു. ധ്രുവനച്ചത്തിരത്തെ താൻ വ്യക്തിപരമായി തീയേറ്ററുകളില്‍ ആസ്വദിക്കാവുന്ന ഒരു ചിത്രം എന്നാണ് വിശേഷിപ്പിക്കുക എന്നാണ് ഗൗതം മേനോൻ പറയുന്നത്. ധ്രുവ നച്ചത്തിരവും സിദ്ധാർത്ഥ് ആനന്ദിന്റെ പഠാനിലും രഹസ്യമായി പ്രവര്‍ത്തിക്കുന്ന സ്പൈ ടീമുകള്‍ എന്ന പ്രമേയമാണ് വരുന്നത്. എന്നാല്‍ പഠാനിൽ, ഷാരൂഖ് ഖാനാണ് കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. തന്‍റെ ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങള്‍ക്കും വലിയ പ്രധാന്യമുണ്ട്. ധ്രുവനച്ചത്തിരത്തിന്‍റെ ആഖ്യാനം ഷാരൂഖ് സിനിമയിൽ നിന്ന് കാര്യമായി വ്യത്യാസമായിരിക്കും എന്നും ഗൗതം വാസുദേവ് മേനോൻ പറയുന്നു. എന്നാൽ ലോകേഷ് കനകരാജിന്റെ വിക്രം കണ്ടതിന് ശേഷം ധ്രുവനച്ചത്തിരത്തിലെ ചില സീനുകള്‍ താന്‍ ഒഴിവാക്കിയിരുന്നുവെന്നും ഗൗതം വാസുദേവ് മേനോൻ പറയുന്നു. വിനായകൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും മികച്ച കഥാപാത്രമാകും ‘ധ്രുവ നച്ചത്തിര’ത്തിലേതെന്നും ഗൗതം മേനോൻ പറയുന്നു. ‘വിനായകൻ സാറിനെ ഇത്രയും സ്റ്റൈലിഷ് ആയി മറ്റൊരു സിനിമയിലും കണ്ടിട്ടുണ്ടാകില്ല. വിനായകന്റെ ഡയലോഗുകളും സ്വാഗും ഒക്കെ സിനിമയുടെ പ്രധാന ഹൈലൈറ്റ് ആകും എന്നും ഗൗതം വാസുദേവ്മേ നോൻ പറഞ്ഞു .