റിലീസ് ചെയ്ത് മൂന്നാം ദിനം അഞ്ഞൂറ് കോടി ക്ലബ്ബിൽ ഇടം നേടി ‘ആർആർആർ’. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രം ബോക്സ്ഓഫിസിൽ കോടികൾ വാരുകയാണ്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ആദ്യ ദിന കലക്‌ഷന്‍ 31  കോടിയാണ്,നാലാം ദിവസത്തിൽ 71 കോടി കളക്ഷൻ ലഭിച്ചു. ഓവർസീസ് അവകാശങ്ങളിൽ നിന്നും 69 കോടി. തെലുങ്കിൽ നിന്നും ആദ്യദിനം തന്നെ 127 കോടിയാണ് വാരിക്കൂട്ടിയത്.


മറ്റു സംസ്ഥനങ്ങളിലെ കണക്കുകൾ.. കർണാടക 16 കോടി, തമിഴ്നാട് ഒൻപത് കോടി, കേരളം നാല് കോടി.സിനിമാ രംഗത്തു നിന്നും നിരവധിപേർ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തി. മഹാരാജമൗലിയെന്നായിരുന്നു ശങ്കറിന്റെ പ്രതികരണം. രാംചരൺ തകർത്തുവെന്ന് അല്ലു അർജുൻ, ഇമോഷനൽ മാസ് എന്റർടെയ്നറെന്നായിരുന്നു അറ്റ്ലി പ്രതികരിച്ചത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമായാണ് ആർആർആർ തിയറ്ററിലെത്തിയത്. 650 കോടിയാണ് ചിത്രത്തിന്റെ നിർമാണ ചെലവ്. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ അജയ് ദേവ്‍ഗണ്‍, ഒലിവിയ മോറിസ്. സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍, ശ്രിയ ശരണ്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

രാജമൗലിയുടെ അച്ഛൻ വിജയേന്ദ്ര പ്രസാദ് ആണ് കഥ ഒരുക്കിയത്. കേരളത്തിൽ മാത്രം 500ലധികം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ലോകത്താകമാനം 10,000 സ്ക്രീനുകളിൽ ആർആർആർ റിലീസിനെത്തി. ബാഹുബലിക്ക് ശേഷം വരുന്ന രാജമൗലി ചിത്രത്തിനായി ആരാധകരും സിനിമാസ്വാദകരും ഒരുപോലെ കാത്തിരിക്കുകയായിരുന്നു. മികച്ചൊരു വിഷ്വൽ ട്രീറ്റ് തന്നെയാണ് ചിത്രമെന്ന് കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നു.കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്.