തമിഴ്‌സിനിമകളിൽ തമിഴ്‌നാട്ടുകാരായ കലാകാരന്മാരെമാത്രമേ സഹകരിപ്പിക്കൂ, ചിത്രീകരണം തമിഴ്‌നാടിന്‌ പുറത്താകരുത്‌, ഒഴിച്ചുകൂടാനാകാത്ത അവസരത്തിൽമാത്രമേ പുറമെ ചിത്രീകരണം നടത്താവൂവെന്നും ലംഘിച്ചാൽ ശിക്ഷാ നടപടികളുണ്ടാകും എന്ന തരത്തിൽ ഫെഫ്‌സി അല്ലെങ്കിൽ ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ നിർദേശങ്ങൾ പ്രചരിച്ചത്‌ വിവാദമായിരുന്നു. ഇതിനെതിരെ രംഗത് വന്നിരിക്കുകയാണ് നടൻ റിയാസ് ഖാൻ .തങ്ങൾ ഇന്ത്യൻ സിനിമാ അഭിനേതാക്കൾ ആണെന്നും നിരോധിച്ചാലും കയറി അഭിനയിക്കുമെന്നും പറയുകയാണ് നടൻ റിയാസ് ഖാൻ. ഞാൻ മലയാളി ആണ്. പഠിച്ചതും വളർന്നതും തമിഴ്നാട്ടിൽ ആണ്. കല്യാണം കഴിച്ച പെണ്ണ് തമിഴ് ആണ്. ഞാൻ മുസ്ലീം ആണ് വൈഫ് ഹിന്ദു ആണ്. ഇപ്പോൾ ഞങ്ങൾ എന്ത് ചെയ്യണം. ഞാൻ ഭാ​ര്യയെ വിട്ട് ഇവിടെ വന്ന് നിൽക്കണോ ? വൈഫ് തമിഴ്നാട്ടിൽ നിന്നാൽ മതിയോ?. അതൊന്നും നടക്കുന്ന കാര്യം അല്ല. അങ്ങനെ എങ്കിൽ രജനികാന്ത് അഭിനയിക്കുന്ന ജയിലർ എന്ത് ചെയ്യും. അതിൽ‌ മോഹൻലാൽ സാർ ഉണ്ട്. വേറെ കൊറേ അഭിനേതാക്കൾ ഉണ്ട്. ലിയോ എന്ത് ചെയ്യും? സഞ്ജയ് ദത്ത് ഇല്ലേ അതിൽ. ഞങ്ങൾ വലിയൊരു ഫിലിം മേഖലയുടെ ഭാ​ഗമാണ്. വലിയൊരു ഫാമിലി ആണത്. ഞങ്ങൾ ഇന്ത്യൻ സിനിമാ അഭിനേതാക്കൾ ആണ്. അങ്ങനെ നിരോധനം വന്നാൽ, ഞാൻ എല്ലാ പടത്തിലും കയറി അഭിനയിക്കും”, എന്നാണ് റിയാസ് ഖാൻ പറയുന്നത്. ‘ഷീല’ എന്ന സിനിമയുടെ പ്രമോഷൻ പ്രസ് മീറ്റിൽ ആയിരുന്നു നടന്റെ പ്രതികരണം. 

ഫെഫ്സിയെ വിമർശിച്ചു കൊണ്ട് സംവിധായകൻ വിനയനും രംഗത്തെത്തി. തമിഴ് സിനിമ തമിഴർക്കു മാത്രമെന്ന തീരുമാനം മാറ്റിയില്ലങ്കിൽ മാറി ചിന്തിക്കേണ്ടി വരുമെന്ന മറുപടി കൊടുക്കാൻ മലയാളം തയ്യാറാകണമെന്നും വിനയൻ പറഞ്ഞു. കേരളത്തിലെ തീയറ്ററുകളിൽ തമിഴ് ചിത്രങ്ങൾ റിലീസ് ചെയ്യില്ല എന്നൊരു തീരുമാനം ഇവിടുത്തെ സംഘടനകൾ എടുത്താൽ കുറഞ്ഞത് 150 കോടി രുപയെങ്കിലും തമിഴ്നാട് ഫിലിം ഇൻഡസ്ട്രിക്കു ഒരു വർഷം നഷ്ടമാകുമെന്നും വിനയൻ ഓർമ്മപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു വിനയന്റെ പ്രതികരണം.കേരളത്തിലെയും തമിഴ്‌നാട്ടിലെയും അഭിനേതാക്കളും സാങ്കേതിക കലാകാരന്മാരും രണ്ടിടത്തെയും സിനിമകളിൽ പ്രവർത്തിക്കുന്നുണ്ട്‌. അത് കൊണ്ട് തന്നെ ഈ വാർത്ത ആശങ്കൾക്കിടയാക്കി. ഇക്കാര്യത്തിൽ വ്യക്തത തേടി മലയാളസിനിമാ സാങ്കേതികപ്രവർത്തകരുടെ ഫെഡറേഷനായ ഫെഫ്‌കയുടെ ജനറൽ സെക്രട്ടറി ബി ഉണ്ണിക്രിഷ്ണൻ കത്തെഴുതുകയുംചെയ്തു. എന്നാൽ ഈ നിർദേശങ്ങൾ അഭിനേതാക്കളെയോ സാങ്കേതിക കലാകാരന്മാരെയോ ബാധിക്കില്ലെന്നും തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനും സംസ്ഥാനത്തിന്റെ വരുമാനനഷ്‌ടം ഒഴിവാക്കാനുമുള്ള നിർദേശങ്ങളാണിതെന്ന്‌ ഫെഫ്സി അറിയിച്ചു. പക്ഷെ ഫെഫ്സിയുടെ പുതിയ നിബന്ധനകളോട് നടികർസംഘം അടക്കമുള്ള തമിഴ് സിനിമാ സംഘടനകൾ പ്രതികരിച്ചിട്ടില്ല.
ഫെഫ്സിയുടെ നിർദേശത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തമിഴ്‌സിനിമാ മേഖലയിലെ 23 സംഘടനകളുടെ കൂട്ടായ്മയാണ് ഫെഫ്സി. കാൽലക്ഷത്തോളം അംഗങ്ങളാണുള്ളത്‌.
അടുത്തിടെ പുറത്തിറങ്ങിയ ഭൂരിഭാഗം തമിഴ് ചിത്രങ്ങളിലും വരാനിരിക്കുന്ന വമ്പൻ റിലീസുകളിലും മലയാളി താരങ്ങളുടെ സാന്നിധ്യമുണ്ട്. ഏറ്റവുമൊടുവിൽ റിലീസിനെത്തി മികച്ച കളക്ഷൻ നേടിയ ‘മാമന്ന’നിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രം തമിഴ് പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ഇനി വരാനിരിക്കുന്ന രജനികാന്തിന്റെ ‘ജയിലറി’ൽ നടൻ മോഹൻലാലും വിജയ് ചിത്രം ‘ലിയോ’യിൽ ബാബു ആന്റണി, മാത്യൂ തോമസ് തുടങ്ങിവരും വേഷമിടുന്നുണ്ട്.