ജയിലറി’ന് ശേഷം രജനികാന്ത് നായകനാവുന്ന ചിത്രം തലൈവർ 170  തിരുവനന്തപുരത്ത് ആരംഭിച്ചു.ജയ് ഭീം സംവിധായകൻ ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമ തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിലാണ്  ഇപ്പോൾ ചിത്രീകരണം നടക്കുന്നത്. ജയിലറില്‍ നര കയറിയ മുടിയും താടിയുമായിരുന്നെങ്കില്‍ പുതിയ ചിത്രത്തില്‍ കുറച്ചു ചെറുപ്പമായാണ് രജനി എത്തുന്നത്. തിരുവന്തപുരത്തുവച്ച് നടന്ന പൂജ ചടങ്ങില്‍ രജനിക്കൊപ്പം മഞ്ജു വാരിയർ, പട്ടണം റഷീദ്, ടി.ജെ. ജ്ഞാനവേൽ എന്നിവർ പങ്കെടുത്തു.പൊലീസുകാരന്റെ വേഷത്തിലാകും രജനി പ്രത്യക്ഷപ്പെടുക. ഭാര്യയുടെ റോളിൽ മഞ്ജു വാരിയർ എത്തിേയക്കും എന്നാണു സൂചനകൾ. രജനിയെക്കൂടാതെ  അമിതാഭ് ബച്ചൻ,ഫഹദ് ഫാസിൽ,റിതിക സിംഗ്, ദുഷാര വിജയൻ, റാണ ദഗുബാട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇതിൽ അമിതാഭ് ബച്ചൻ ഒഴിച്ച് മറ്റുള്ളവർ കേരളത്തിലെ ചിത്രീകരണത്തിൽ പങ്കെടുക്കുന്നുമുണ്ട്. ചിത്രത്തിൻ്റെ യഥാർത്ഥ പേര് പിന്നീട് തീരുമാനിക്കുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. പുതിയ ചിത്രം കേരളത്തിലെ രജനി ആരാധകരെ സംബന്ധിച്ച് സന്തോഷം നൽകുന്ന ഒന്നാണ്. ചിത്രത്തിൽ നാഗർകോവിൽ സ്വദേശിയായിട്ടാണ് രജനി അഭിനയിക്കുന്നത്. നാഗർകോവിൽ  കേരള അതിർത്തി പ്രദേശമായയായതുകൊണ്ടുതന്നെ രജനി മലയാളം പറയുന്ന സീനുകളും ചിത്രത്തിൽ ‘ഉണ്ടെന്നാണ് സൂചനകൾ. തിരുവനന്തപുരം നഗരം കഥയിലെ പ്രധാന ഇടമാണെന്നുള്ള സൂചനകളും പുറത്തു വരുന്നുണ്ട്.  നീണ്ട ഇടവേളയ്ക്ക്‌ശേഷം രജനിയും ബച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കേരളത്തിൽ ശംഖുംമുഖത്തും വെള്ളായണിയിലുമായി പത്ത് ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകുമെന്നാണ് സൂചനകൾ. ഇതാദ്യമായാണ് രജനി ചിത്രം തിരുവനന്തപുരത്ത് ചിത്രീകരിക്കുന്നത്. തിരുവനന്തപുരത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ എത്തിയ അദ്ദേഹം ഇന്നലെ അവിടെത്തന്നെ ചെലവഴിച്ചു. വെജിറ്റേറിയൻ ആഹാരമാണ് കഴിച്ചത്. രജനി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ  ദർശനം നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തിലെ ജനപ്രളത്തിനിടയിൽ നിന്ന് പുറത്തേക്കിറങ്ങിയ രജനികാന്തിനെ കാത്തു നിന്ന ആയിരക്കണക്കിന് ആരാധകരിൽ ഒരാളായിരുന്നു എട്ടു വയസ്സുകാരി ലേലു. തലെെവ വിളികൾക്കിടയിലൂടെ ഏവരേയും കെെ ഉയർത്തി അഭിസംബോധന ചെയ്ത് തൻ്റെ വാഹനത്തിനടുത്തേക്ക് നടന്ന രജനികാന്തിൻ്റെ കാതിൽ `രജനി അങ്കിൾ´ എന്ന വിളി വന്നു പതിച്ചു. ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കിയ രജനിയുടെ കണ്ണിൽ ഒരു റോസാപ്പുവുമായി കാത്തു നിൽക്കുന്ന എട്ടുവയസ്സുകാരിയുടെ രൂപം പെട്ടെന്നുടക്കി.

കുട്ടിയെ കെെകാട്ടി അടുത്തേക്ക് വിളിച്ചതോടെ അവൾക്ക് സ്വർഗ്ഗം ലഭിച്ച പ്രതീതി. കെെയിൽ കരുതിയിരുന്ന റോസാപ്പൂവുമായി `രജനി അങ്കിളിന്´ അടുത്തേക്ക് ഓടിയെത്തിയ കുട്ടിയോട് അദ്ദേഹം ചോദിച്ചു: `ഉങ്കൾ പേരെന്നാ?´ലേലു എന്ന് അവൾ മറുപടി പറഞ്ഞപ്പോൾ സ്വീറ്റ് നെയിമെന്ന് പ്രതികരിച്ച് രജനി. അവൾ നീട്ടിയ റോസാപൂവ് വാങ്ങിയ ശേഷം കെെ വീശി യാത്ര പറഞ്ഞ് രജനി കാറിനടുത്തേക്ക് നീങ്ങി. കന്യാകുമാരി സ്വദേശിയായ ലേലു രജനിയുടെ കടുത്ത ആരാധികയാണ്. മകളുടെ ആഗ്രഹം സഫലമാക്കാൻ അവൾക്കൊപ്പം മാതാപിതാക്കളും തിരുവനന്തപുരത്ത് എത്തിയിരുന്നു ആഗ്രഹം സാധിച്ച സന്തോഷത്തിലാണ് ലേലുവും അവളുടെ മാതാപിതാക്കളും തിരുവനന്തപുരത്തു നിന്ന് തിരിച്ചു പോയതും. ഒരു ലേലു മാത്രമല്ല, കേരളത്തിൻ്റെ വടക്കൻ ജില്ലകളിൽ നിന്നു വരെ തലെെവരെ കാണാൻ ആരാധകർ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയിരുന്നു. തൻ്റെ താരപദവിക്ക് കേരളത്തിൽ ഒരു കോട്ടവും വന്നിട്ടില്ലെന്ന് തെളിയിക്കുകയായിരുന്നു തൻ്റെ കേരള സന്ദർശനത്തിലൂടെ സൂപ്പർസ്റ്റാർ. സൂപ്പർ സ്റ്റാർ രജനികാന്തിന്റെ  170-ാമത് ചിത്രമായതുകൊണ്ടാണ് തലൈവർ  170 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. ജയ് ഭീമിനുശേഷം ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ചിത്രം ലൈക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്‌കരൻ ആണ് നിർമാണം. അനിരുദ്ധ് ആണ് സംഗീതം.