മൃഗസ്നേഹികൾ ആയ മനുഷ്യർ നമുക്ക് ഇടയിൽ ഒരുപാടുണ്ട്.  തിരിച്ചും മനുഷ്യ സ്നേഹികൾ ആയ മൃഗങ്ങളും ഉണ്ട്. യജമാനമാരെ ജീവന് തുല്യം സ്നേഹിക്കുന്ന വളർത്തു മൃഗങ്ങളുടെ ഒക്കെ വീഡിയോകൾ ഒക്കെ പലരും സോഷ്യൽ മീഡിയയിൽ പങ്ക് വെയ്ക്കുന്നത് നാം കാണാറുള്ളതാണ്. കൊച്ചിയില്‍ നിന്നും അത്തരത്തിൽ ഉള്ള ഒരു വാര്‍ത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. എന്നാൽ ഈ മനുഷ്യരും ജീവിയും തമ്മിൽ യാതൊരു മുൻപരിചയവുമില്ലാ. കടുത്ത സമ്മര്‍ദ്ദം നേരിടുന്ന കൃത്യ നിർവഹണത്തിനിടയിലും സ്നേഹവും സുമനസ്‌കതയും ആര്‍ദ്രതയുമൊന്നും കൈവെടിയുന്നില്ലെന്ന് തെളിയിക്കുകയാണ് കൊച്ചിയിലെ ഈ പോലീസുകാർ. പട്ടത്തിന്റെ ചരടുകള്‍ക്കിടയില്‍ കുടുങ്ങി പോയ പ്രാവിനെയാണ് കൊച്ചിയിലെ പോലീസുകാര്‍ രക്ഷിച്ചത്. ഈ വാർത്തയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. 

ഫോര്‍ട്ട്‌ കൊച്ചിയില്‍ പട്രോളിംഗിനിടെയാണ്‌ സംഭവം നടന്നത്. കാലുകള്‍ പട്ടച്ചരടില്‍ കുടുങ്ങി പറക്കാനാവാതെ മരത്തില്‍ കുടുങ്ങിയ പ്രാവിനെ ആദ്യം കാണുന്നത് സമീപ വാസികൾ ആയിരുന്നു. പ്രാവിന്റെ കാലും ചിറകും പട്ടത്തിന്റെ ചരടില്‍ കുടുങ്ങിയ നിലയിലായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും രക്ഷപ്പെടുത്താന്‍  സാധിച്ചില്ല. ആ സമയത്താണ് പോലീസ് പട്രോളിംഗ് വാഹനം ആ വഴി വന്നത്. ഇത് പോലീസുകാരുടെ ശ്രദ്ധയില്‍പ്പെടുന്നു. തുടർന്ന് ജീപ്പ് ഒതുക്കിയിട്ട് പ്രാവിനെ രക്ഷപ്പെടുത്തിയ ശേഷമാണ് പോലീസുകാര്‍ അവിടെ നിന്നും പോയത്. പോലീസിന്റെ ഈ സല്പ്രവൃത്തി ഇപ്പോള്‍ അഭിനന്ദനം ഏറ്റുവാങ്ങുകയാണ്. 

പോലീസ് ഉദ്യോഗസ്ഥരായ നിയാസ്, അഭിലാഷ് എന്നിവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഇവര്‍ തന്നെയാണ് പ്രാവിനെ സ്വതന്ത്രമാക്കിയതും. ഒരു ഭാഗത്തുള്ള പട്ടത്തിന്റെ കയറ് പൊട്ടിച്ചു. വെള്ളം നിറച്ച കുപ്പിയില്‍ കയറു കെട്ടി കുപ്പി പട്ടത്തിന്റെ ചരടിന്മേല്‍ ഇട്ടു. അങ്ങിനെ പട്ടച്ചരട് താഴ്ത്തി. പിന്നെ ജീപ്പിന്റെ പുറത്ത് കയറി മുളകൊണ്ടു താഴേക്ക് താഴ്ത്തി. പ്രാവിനെ കൈകളിലേക്ക് എടുത്തു.  രണ്ടു ദിവസമായിപ്രാവ്  അങ്ങനെ കിടക്കാന്‍ തുടങ്ങിയിട്ട്. അതുകൊണ്ട് തന്നെ നല്ല അവശതയിലായിരുന്നു പ്രാവ് . കയറു അറുത്ത് മാറ്റിയപ്പോഴാണ് അത് സ്വതന്ത്രമായത്. വെള്ളം പോലും വളരെ സാവധാനമാണ്‌ കുടിച്ചത്. അതിനു ഭക്ഷണവും നല്‍കി. പറക്കാന്‍ വിട്ടിട്ടും അതിനു പറക്കാന്‍ കഴിഞ്ഞില്ല. വളരെ പാടുപെട്ടാണ്   പറന്നകന്നത്. അതിനു കുറച്ച് സമയവുമെടുത്തു.

എന്തായാലും നാട്ടുകാരും വെറുതെയിരുന്നില്ല. പ്രാവിനെ രക്ഷിച്ചതിന്റെ പേരില്‍ നാട്ടുകാരുടെ ആദരം ഏറ്റുവാങ്ങിയാണ് ഇവര്‍ മടങ്ങിയത്. ഏതായാലും കേരളാ പോലീസിനും ഈ ഉദ്യമത്തിൽ അഭിമാനിക്കാം.