മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് നടി വിൻസി അലോഷ്യസ്. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയാണ് വിൻസി അലോഷ്യസ് സിനിമയിലേക്ക് എത്തുന്നത്. പോയ വർഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരമടക്കം സ്വന്തമാക്കി തിളങ്ങി നിൽക്കുകയാണ് താരം. രേഖ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെയാണ് വിൻസിയുടെ പുരസ്‌കാര നേട്ടം. ചില ഇന്റിമേറ്റ് രംഗങ്ങളൊക്കെ ചിത്രത്തിലുണ്ടായിരുന്നു. എന്നാൽ ആ രംഗങ്ങളുടെ തീവ്രതയെ കുറിച്ചൊന്നും വീട്ടിൽ പറഞ്ഞിരുന്നില്ലെന്ന് പറയുകയാണ് വിൻസി. സിനിമ കണ്ടു കഴിഞ്ഞപ്പോൾ ഇനി ഇമ്മാതിരി വേഷങ്ങൾ ചെയ്യരുതെന്ന് അച്ഛൻ പറഞ്ഞെന്നും അവാർഡിന് ശേഷം മകൾ തെറ്റല്ല ചെയ്യുന്നത് എന്നൊരു തോന്നൽ വന്നിട്ടുണ്ടെന്നും വിൻസി പറയുന്നു. റിയാലിറ്റി ഷോയിൽ മത്സരിച്ചപ്പോൾ വിജയി ആയില്ലെങ്കിലും ഷോയിലൂടെ സിനിമയിലെത്തി നേട്ടമുണ്ടാക്കാൻ കഴിഞ്ഞ താരമാണ് വിൻസി. ചെറുതും വലുതുമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം ഉറപ്പിക്കുകയാണ് വിന്‍സി. വിൻസിയുടെ കരിയറിൽ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച വേഷമാണ് രേഖയിലേത്. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. സത്യത്തിൽ രേഖയിൽ മറ്റൊരു നടിയെയായിരുന്നു .ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. എന്നാല്‍ സിനിമയിലെ ഒരു രംഗം അവര്‍ക്ക് അത്ര കണ്‍വിന്‍സിങ് ആയില്ല. അത് മാറ്റാമോ എന്ന് ചോദിച്ചപ്പോള്‍, സംവിധായകനും അതിന് തയ്യാറായില്ല. അങ്ങനെയാണ് സെക്കന്റ് ഓപ്ഷനായി ഞാന്‍ വരുന്നത്. കഥ കേട്ടപ്പോള്‍ പലതും എനിക്ക് റിലേറ്റ് ചെയ്യാന്‍ പറ്റുന്നതായിരുന്നു. ഇന്റിമേറ്റ് രംഗങ്ങളെ കുറിച്ചൊക്കെ പറഞ്ഞിരുന്നുവെങ്കിലും അത്രയും വിശദീകരിച്ചിരുന്നില്ല’, ഷൂട്ടിങ് തുടങ്ങിയപ്പോഴാണ് ചിത്രത്തിലെ ഇന്റിമസി രംഗങ്ങളുടെ ഡെപ്ത് എത്രത്തോളമാണെന്ന് പറഞ്ഞത്. നമുക്ക് അത് കുറച്ചു കൂടെ ഡെപ്തില്‍ എടുക്കാമെന്ന് പറഞ്ഞപ്പോള്‍ ആദ്യം ഞാനൊന്ന് ആലോചിച്ചു, പിന്നീട് ചെയ്തു. പക്ഷെ അത്രയ്‌ക്കൊന്നും സിനിമയില്‍ കാണിച്ചിട്ടില്ല. പൂര്‍ണമായും എ സര്‍ട്ടിഫിക്കറ്റ് കിട്ടും എന്ന നിലയിലായപ്പോള്‍ എഡിറ്റ് ചെയ്യുകയായിരുന്നു’, വിൻസി പറയുന്നു. ചിത്രത്തില്‍ ഇന്റിമേറ്റ് രംഗങ്ങളുണ്ടെന്ന് അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നുവെങ്കിലും, ഇത്രയ്ക്ക് അധികം ഉണ്ടായിരിക്കുമെന്ന് അവര്‍ കരുതിയിരുന്നില്ല, എന്നെ അങ്ങനെ അവർ പ്രതീക്ഷിച്ചിരുന്നില്ല. അവരെയും കൂട്ടി തിയേറ്ററില്‍ പോയാണ് സിനിമ കണ്ടത്. ആ രംഗം അവര്‍ കാണുമ്പോള്‍, മുഖത്ത് നോക്കാന്‍ എനിക്കും മടിയുണ്ടായിരുന്നു. പക്ഷെ അവരെ എന്തായാലും കാണിക്കണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. പൊന്നാനി പോലൊരു സ്ഥലത്ത് നിന്നാണ് ഞാന്‍ വരുന്നത്. സ്ലീവ് ലസ്സ് ടോപ് ഇടുന്നത് പോലും ഇപ്പോഴാണ് അവിടെയുള്ളവർ അംഗീകരിച്ചു തുടങ്ങിയത്. ഞാനും അതിനെയൊക്കെ ബ്രേക്ക് ചെയ്ത് വരുകയാണ്. അങ്ങനെയുള്ള ഞാന്‍ ഇതു പോലൊരു രംഗത്ത് അഭിനയിക്കുന്നത് തീര്‍ച്ചയായും അപ്പനും അമ്മയ്ക്കും അംഗീകരിക്കാന്‍ കഴിയില്ല. ഇനി ഇതുപോലൊരു സിനിമയില്‍ അഭിനയിക്കരുതെന്നാണ് സിനിമ കണ്ടുകഴിഞ്ഞ് അച്ഛന്‍ പറഞ്ഞത്. അഭിനയിക്കുമെന്ന് ഞാന്‍ പറഞ്ഞു. അപ്പനെയും അമ്മയെയും കണ്‍വിന്‍സ് ചെയ്യാന്‍ കുറച്ച് സമയമെടുത്തു. ഞാന്‍ തെറ്റ് ഒന്നും ചെയ്തില്ലല്ലോ, ഇതൊരു പ്രൊഫഷനല്ലേ എന്നൊക്കെ പറഞ്ഞ് പറഞ്ഞ്, ഇപ്പോഴാണ് അപ്പനും അമ്മയും ഒന്ന് ഓകെയായി വരുന്നത്.
അവാർഡ് കിട്ടിയപ്പോൾ എന്റെ മകൾ തെറ്റല്ല ചെയ്തത്, അതൊരു പെർഫോമൻസ് ആണെന്ന് അവർക്ക് തോന്നിയിട്ടുണ്ടാകാം. നാട്ടുകാര്‍ എന്തുപറയും എന്നതൊക്കെയായിരുന്നു അപ്പന്റെ ടെന്‍ഷന്‍. അവാര്‍ഡ് കിട്ടിയെങ്കിലും ഇപ്പോഴും പൂര്‍ണമായും അത് അങ്ങോട്ട് അംഗീകരിക്കാന്‍ അപ്പനായിട്ടില്ല’, വിൻസി പറയുന്നു. ‘എന്നെ സംബന്ധിച്ച് സ്വന്തം മനസാക്ഷിയെ ബോധ്യപ്പെടുത്തിയാല്‍ മതി. തെറ്റല്ല ചെയ്യുന്നത് എന്ന ഉറച്ച വിശ്വാസം നമ്മുടെ മനസിലുണ്ടെങ്കിൽ മറ്റാരെയും ഒന്നും ബോധ്യപ്പെടുത്തേണ്ടതില്ല. അത് അച്ഛനായാലും കാമുകനായാലും ആരായാലും. അതാണ് എന്റെ നിലപാട്. ഇനി അതില്‍ പണി പാളിയാല്‍ ഞാന്‍ അനുഭവിക്കും’, പുഞ്ചിരിയോടെ വിന്‍സി അലോഷ്യസ് പറഞ്ഞു. പദ്മിനിയാണ് വിൻസിയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഒന്നാണ് വിൻസി അവതരിപ്പിച്ചത്. ഒരുപിടി ചിത്രങ്ങൾ വിൻസിയുടേതായി അണിയറയിലുണ്ട്.
