രാഷ്ട്രീയ നേതാക്കൻമാരുടെയും സിനിമാതാരങ്ങളുടേയുമൊക്കെ പിറന്നാളുകൾ ആരാധകർ ആഘോഷമാകുറുണ്ട്. ഈ അവസരങ്ങളിൽ സിനിമാ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾ ആളുകൾക്ക് എന്തെങ്കിലും ഉപഹാരവും നൽകാറുണ്ട്. രാഷ്ട്രീയനേതാക്കന്മാരുടെ കാര്യം നോക്കുവാനെകിൽ അവർതന്നെ ജനങ്ങൾക്ക് ഉപഹാരങ്ങൾ നൽകും. വോട്ടാണല്ലോ മുഖ്യം. ഇത്തരം കാഴ്ചകളൊക്കെ സാധാരണയായി കാണുന്നത് കേരളം വിട്ടുകഴിയുമ്പോഴാണ്. തമിഴ്‌നാട്ടിലും കർണാടകയിലും തെലങ്കനയിലും ആന്ധ്രാപ്രദേശിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുമെല്ലാം ഇത് സാധാരണയാണ്. ശെരിക്കും പറഞ്ഞാൽ മത്സരമാണ്.
ഒരാൾ കൊടുക്കുന്നതിലും മുന്തിയതായിരിക്കും മറ്റെയാൾ കൊടുക്കുന്നത്. ഇനി കാര്യത്തിലേക്ക് വരാം. തെലങ്കാനയിലെ ഒരു നേതാവ് തക്കാളി ആണ് വിതരണം ചെയ്തിരിക്കുന്നത് . ഒരുകിലോ തക്കാളിക്ക് ചിക്കനേക്കാൾ വിലയുണ്ടല്ലോ. കഴിഞ്ഞ വർഷം അനുയായികൾക്ക് വിസ്‌കിയും ചിക്കനും വിതരണം ചെയ്ത തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി നേതാവ് രാജനാല ശ്രീഹരിയാണ് , ഇത്തവണ തക്കാളി വിതരണം ചെയ്തത് . തെലങ്കാന മന്ത്രിയും മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവിന്റെ മകനുമായ കെ.ടി. രാമറാവുവിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ്, അദ്ദേഹം തക്കാളി വിതരണം നടത്തിയത്. തക്കാളി വില കഴിഞ്ഞ ആഴ്ചകളിൽ വർധിച്ചിരുന്നു. രാജനാല ശ്രീഹരി തക്കാളി വിതരണം ചെയ്യുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിഡിയോയില്‍, പിങ്ക് നിറത്തിലുള്ള പ്ലാസ്റ്റിക് കുട്ടകൾക്കുള്ളിൽ തക്കാളി അടുക്കിവച്ചിരിക്കുന്നതും ഇതു സ്വീകരിക്കാനായി സ്ത്രീകളും പുരുഷന്മാരും വരിയായി നിൽക്കുന്നതും കാണാം. കഴിഞ്ഞ വർഷം ഒക്ടോബറിൽ, അനുയായികൾക്ക് അദ്ദേഹം വിസ്കിയും ചിക്കനും വിതരണം ചെയ്ത വിഡിയോയും വൈറലായിരുന്നു.
