വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ താരമാണ് ശ്വേത മേനോന്‍. മോഡലിംഗ് രംഗത്തുനിന്നായിരുന്നു താരം സിനിമയിലെത്തിയത്. അനശ്വരമെന്ന സിനിമയിലൂടെയായിരുന്നു ശ്വേതയുടെ അരങ്ങേറ്റം. ഗ്ലാമറസ് കഥാപാത്രങ്ങള്‍ മാത്രമല്ല ബോള്‍ഡായിട്ടുള്ള വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട് ശ്വേത. ബിഗ് ബോസ് ആദ്യ സീസണിലും താരം പങ്കെടുത്തിരുന്നു. ബിഗ് സ്‌ക്രീനില്‍ മാത്രമല്ല മിനിസ്‌ക്രീനിലും താരം സജീവമാണ്. മത്സരാര്‍ത്ഥിയായും വിധികര്‍ത്താവായുമൊക്കെ ശ്വേത എത്തിയിരുന്നു. ഇപ്പോൾ ജോലി സമയത്ത് നഴ്സിംഗ് ജീവനക്കാര്‍ മലയാളം സംസാരിക്കരുതെന്ന സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ സന്തോഷമറിയിച്ച് എത്തിയിരിക്കുകയാണ് താരം, വിവാദപരമായ ആ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അതിനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും ഇനിയും അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ പൊരുതാനുള്ള ശക്തിയുണ്ടാവട്ടെ എന്നാണ് താരം കുറിച്ചത്.
ശ്വേതാ മേനോന്റെ വാക്കുകള്‍:
“മലയാളം ഒഴിവാക്കി ഹിന്ദി അല്ലെങ്കില്‍ ഇംഗ്ലീഷില്‍ മാത്രം ആശയവിനിമയം നടത്താന്‍ നഴ്സിങ് സ്റ്റാഫിന് ദില്ലി സര്‍ക്കാര്‍ ആശുപത്രി നല്‍കിയ സെര്‍ക്കുലര്‍ നമ്മുടെ രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്. ഈ കൊവിഡ് കാലഘട്ടത്തില്‍ നമ്മെ സുരക്ഷിതരാക്കാന്‍ മലയാളി നഴ്‌സുമാരും ആരോഗ്യ പ്രവര്‍ത്തകരും ജീവന്‍ പണയപ്പെടുത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് നാം മറക്കരുത്. അവരെ മാറ്റി നിര്‍ത്തുന്നതിന് പകരം അഭിനന്ദിക്കുകയാണ് വേണ്ടത്. രാജ്യത്തെ 29 സംസ്ഥാനങ്ങളിലും 7 കേന്ദ്രഭരണ പ്രദേശങ്ങളിലും ഒരു ഇന്ത്യക്കാരനും ഏതെങ്കിലും രീതിയിലുള്ള ഭാഷാ വിവേചനം നേരിടരുത്. കാരണം നമ്മുടെ ശക്തി നാനാത്വത്തില് ഏകത്വം എന്നതാണ്.
വിവാദപരമായ ആ സര്‍ക്കുലര്‍ പിന്‍വലിച്ചതില്‍ അതിയായ സന്തോഷമുണ്ട്. അതിനെതിരെ ശബ്ദമുയര്‍ത്തിയ എല്ലാവര്‍ക്കും ഇനിയും അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെതിരെ പൊരുതാനുള്ള ശക്തിയുണ്ടാവട്ടെ.”
