ജനപ്രിയ പരമ്പരയായിരുന്ന ‘ചക്കപ്പഴം’ത്തിലെ പൈങ്കിളായി ശ്രദ്ധേയായ നടിയാണ് ശ്രുതി രജനികാന്ത്. ഇനി മുതല്‍ പൈങ്കിളിയായി ഉണ്ടാകില്ലെന്നും റേഡിയോ ജോക്കി ആയിട്ടാകും ഇനി ഉണ്ടാകുകയെന്നും ശ്രുതി അറിയിച്ചിരുന്നു. മോഡലിംഗ് രംഗത്തും ശ്രുതി സജീവമാണ്.

ഇപ്പോഴിതാ താരം തന്റെ സ്‌കൂള്‍ ജീവിതത്തിലെ രസകരമായ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ്. അനിയനെ ഒത്തിരി ഇഷ്ടമാണെന്നും അവനെ ഉപദ്രവിച്ച കുട്ടിയുടെ കരണത്തടിച്ച സംഭവവും ഓര്‍ത്തെടുത്തിരിക്കുകയാണ് താരമിപ്പോള്‍.

‘എന്റെ അനിയനാണെന്റെ ദൗര്‍ബല്യം. അവന്‍ കരയുന്നതു കാണാന്‍ എനിക്ക് തീരെയിഷ്ടമല്ല. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അവന്റെ ക്ലാസില്‍ പഠിക്കുന്ന ഒരു പയ്യന്‍ അനിയനെ തല്ലി. ആ പയ്യനെ ചെന്നു കണ്ട് എന്തിനാണ് മോനെ ഉപദ്രവിക്കുന്നത്, ഇനി അങ്ങനെ ചെയ്യരുതെന്നൊക്കെ ഉപദേശിച്ച് ക്ലാസ് ടീച്ചറിനോട് ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞ് ഞാന്‍ മടങ്ങി.’

‘പിറ്റേന്ന് ക്ലാസിലിരുന്നപ്പോള്‍ അനിയന്റെ കൂട്ടുകാരായ ഒരു സംഘം കുട്ടികള്‍ വന്ന്, അനിയനെ ആ പയ്യന്‍ വന്ന് വീണ്ടും തല്ലുന്നുവെന്നു പറഞ്ഞു. അവനെ ആരെങ്കിലും ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കാന്‍ കഴിയില്ല. കാര്യമന്വേഷിക്കാന്‍ ചെന്ന എന്നോട് ‘ഞാന്‍ തല്ലും നീ വീട്ടില്‍ക്കൊണ്ടു പോയി കേസുകൊടുക്ക്’ എന്നൊക്കെയുള്ള മട്ടില്‍ പ്രകോപനപരമായി അവന്‍ സംസാരിച്ചു.’

‘അനിയനെ തല്ലിയതിന്റെയും എന്നോട് തര്‍ക്കുത്തരം പറഞ്ഞതിന്റെയും ദേഷ്യത്തില്‍ ഞാന്‍ അവന്റെ കരണം നോക്കിയൊന്നു പൊട്ടിച്ചു. എന്റെ അഞ്ചു വിരലിന്റെ പാട് അവന്റെ മുഖത്തു പതിഞ്ഞു കിടന്നു. അവന്റെ അച്ഛനമ്മമാര്‍ അഭിഭാഷകരാണെന്ന കാര്യമൊന്നും എനിക്കറിയില്ലായിരുന്നു.

‘ആ കുട്ടിയുടെ മാതാപിതാക്കള്‍ അതിന്റെ പേരില്‍ ബഹളമൊക്കെയുണ്ടാക്കി. സ്‌കൂള്‍ മാനേജ്മെന്റ് എന്നെ വിളിപ്പിക്കുകയും ചെയ്തു. ആ സംഭവത്തോടെ എനിക്ക് ഗുണ്ടഎന്ന് പേര് വീണു’ ശ്രുതി ചിരിയോടെ പറഞ്ഞു.

അതേസമയം, അന്ന് തല്ലുകൊടുത്ത ആ കുട്ടി ഇന്ന് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളാണെന്നും ശ്രുതി മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു.