ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ സുരക്ഷ വർധിപ്പിച്ച് മഹാരാഷ്‌ട്ര സർക്കാർ. ഷാരൂഖിന്റെ സമീപകാല ചിത്രങ്ങളായ “പത്താൻ”, “ജവാൻ” എന്നിവയുടെ വൻ വിജയത്തിന് ശേഷം അജ്ഞാതരില്‍ നിന്ന് കിങ് ഖാന് നിരന്തരമായി വധഭീഷണി സന്ദേശങ്ങള്‍ ഉണ്ടെന്ന് രേഖാമൂലം നൽകിയ പരാതിയെ തുടർന്നാണ് നടപടി. ഷാരൂഖ് ഖാന്റെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്താനാണ് ഉത്തരവിട്ടിരിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറും സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷാരൂഖ് ഖാന് ഒപ്പമുണ്ടാകും. അടുത്തിടെ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ താരത്തിനെതിരായ ഭീഷണിയും സുരക്ഷയും അവലോകനം ചെയ്ത ശേഷമാണ് തീരുമാനമെടുത്തതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. വൈ പ്ലസ് വിഭാഗത്തിൽ ആറ് കമാൻഡോകളും നാല് പോലീസുകാരും ഒരു ട്രാഫിക് ക്ലിയറൻസ് വാഹനവും ഉൾപ്പെടെ 11 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നടന് ലഭിക്കുക. പൊലീസുകാരെ അദ്ദേഹത്തിന്റെ വസതിയായ മന്നത്തിൽ നിയമിക്കുമെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു. സുരക്ഷാ സേവനത്തിന് സ്വകാര്യമായി ധനസഹായം നൽകും, അനുബന്ധ ചെലവുകൾ വഹിക്കാനുള്ള ഉത്തരവാദിത്തം നടനായിരിക്കും ഉള്ളത് . തുക അദ്ദേഹം മഹാരാഷ്ട്ര സർക്കാരിന് നൽകുകയാണ് ചെയ്യുക. ഉയർന്ന ഭീഷണിയെ അഭിമുഖീകരിക്കുന്ന ആളുകൾക്കാണ് വൈ പ്ലസ് സുരക്ഷ അനുവദിക്കുക. വ്യക്തിയുടെ വസതിയിൽ നിലയുറപ്പിച്ചിരിക്കുന്ന അഞ്ച് സായുധ ഗാർഡുകൾക്കൊപ്പം മൂന്ന് ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന ആറ് വ്യക്തിഗത സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കുന്നതാണ് ഈ നടപടിക്രമം.രാജ്യത്തിനകത്ത് എല്ലാ സ്ഥലത്തും കമാന്റോകളുടെ സുരക്ഷാവലയത്തിലായിരിക്കും ഷാരൂഖിന്റെ യാത്ര. MP-5 യന്ത്രത്തോക്കുകൾ, AK-47 ആക്രമണ റൈഫിളുകൾ, ഗ്ലോക്ക് പിസ്റ്റളുകൾ എന്നിവയാണ് കമാന്റോകളുടെ ആയുധം. മുംബൈയിലെ ഷാരൂഖിന്റെ വസതിയായ മന്നത്തിനും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. മുഴുവൻ സമയവും നാല് പൊലീസുകാരുടെ കാവലിലായിരിക്കും മന്നത്ത്. നേരത്തെ രണ്ട് പൊലീസുകാര്‍ മാത്രമായിരുന്നു ഷാരൂഖ് ഖാനൊപ്പമുണ്ടായിരുന്നത്. സുരക്ഷയ്ക്കുള്ള പണം നൽകുന്നത് ഷാരൂഖ് തന്നെയാണ്. ഇന്ത്യയിൽ, സ്വകാര്യ സുരക്ഷയ്ക്ക് ആയുധങ്ങൾ അനുവദിനീയമല്ല, അതിനാലാണ് പോലീസ് സുരക്ഷ നൽകേണ്ടത്. വിഐപി സെക്യൂരിറ്റി വിഭാഗത്തിലെ സ്പെഷ്യൽ ഐജിപി ദിലീപ് സാവന്താണ് ഷാരൂഖ് ഖാന് സുരക്ഷാ ഭീഷണിയുള്ളതായി അറിയിച്ചത്. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ഷാരൂഖിന്റെ പഠാൻ എന്ന ചിത്രത്തിലെ ബേഷാരം രംഗ് എന്ന ഗാനത്തെച്ചൊല്ലിയുണ്ടായ വിവാദത്തിന് പിന്നാലെയാണ്, അയോധ്യ ആസ്ഥാനമായുള്ള ദർശകൻ പരംഹൻസ് ആചാര്യ നടന് വധഭീഷണി മുഴക്കിയിരുന്നു. ഓഗസ്റ്റിൽ, ഓൺലൈൻ ഗെയിമിംഗ് ആപ്പുകളെ സെലിബ്രിറ്റികൾ പ്രോത്സാഹിപ്പിക്കുന്നതിനെതിരെയുള്ള പ്രതിഷേധത്തത്തിൽ ഷാരൂഖിന്റെ വീടിന് പുറത്ത് സുരക്ഷ ശക്തമാക്കിയിരുന്നു. 2010ൽ പുറത്തിറങ്ങിയ ‘മൈ നെയിം ഈസ് ഖാൻ’ എന്ന സിനിമയുടെ റിലീസിന് പിന്നാലെ ഭീഷണിയെ തുടർന്നാണ് ഇതിന് മുൻപ് അദ്ദേഹത്തിന്റെ സുരക്ഷ വർധിപ്പിച്ചത്. അതേസമയം, സല്‍മാന്‍ ഖാനും വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
ജയലിലില്‍ കഴിയുന്ന ഗുണ്ടാ നേതാവ് ലോറന്‍സ് ബിഷ്‌ണോയ് ആണ് സല്‍മാന്‍ ഖാനെതിരെ വധഭീഷണി മുഴക്കിയത്. കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ സല്‍മാനെ കൊല്ലുകയാണ് തന്റെ ജീവിതലക്ഷ്യം എന്നാണ് ലോറന്‍സ് ബിഷ്‌ണോയ് പറഞ്ഞത്. അമിതാഭ് ബച്ചന്‍, ആമിര്‍ ഖാന്‍, അക്ഷയ് കുമാര്‍, അനുപം ഖേര്‍ എന്നിവര്‍ക്ക് എക്‌സ് സുരക്ഷയാണുള്ളത്. അതെ സമയം ഷാരൂഖ് ഖാന്റെ സസ്പെൻസ് ത്രില്ലർ “ജവാൻ” ലോകമെമ്പാടുമുള്ള ബോക്സോഫീസിൽ 1103.27 കോടി രൂപ നേടിയതായി പ്രൊഡക്ഷൻ ഹൗസ് റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ സെപ്റ്റംബർ 7ന് ആഗോളതലത്തിൽ റിലീസ് ചെയ്‌ത അറ്റ്‌ലി സംവിധാനം ചെയ്‌ത ചിത്രം ആഗോള തലത്തിൽ 1100 കോടി രൂപ കടക്കുന്ന ആദ്യ ഹിന്ദി ചിത്രമായി ചരിത്രം സൃഷ്‌ടിച്ചു.”ജവാൻ” ആഭ്യന്തര വിപണിയിൽ 733.37 കോടി രൂപയും വിദേശ വിപണിയിൽ 369.90 കോടി രൂപയും നേടിയെന്നും ഇതൊരു വലിയ വിജയമാണെന്നും നിർമ്മാതാക്കൾ ഒരു പത്രക്കുറിപ്പിലൂടെ വെളിപ്പെടുത്തിയിരുന്നു. 560.03 കോടി രൂപയുടെ മൊത്തം കളക്ഷനുമായി ചിത്രം ഹിന്ദിസിനിമാലോകത് മികച്ചുനിന്നു.
