തെന്നിന്ത്യന്‍ സിനിമയുടെ നിറ സാന്നിധ്യമാണ് നടി സുഹാനി. മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന നടി കൂടിയാണ് സുഹാസിനി. ക്യാമറയുടെ മുന്നിലും പിന്നിലുമെല്ലാം സുഹാസിനി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഓണ്‍ സ്‌ക്രീനിലെന്നത് പോലെ തന്നെ ജീവിതത്തിലും കരുത്തുറ്റ വ്യക്തിത്വമുണ്ട് സുഹാസിനിയ്ക്ക്. പല കാര്യങ്ങളിലും തന്റെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും സുഹാസിനി തുറന്ന് പറയാറുമുണ്ട്. ഇപ്പോഴിതാ തന്റെ ഒരു അനുഭവം പങ്കുവെക്കുകയാണ് സുഹാസിനി. ഒരു ചിത്രത്തിലെ ഒരു സീന്‍ ചെയ്യാന്‍ താന്‍ വിസമ്മതിച്ചതിനെക്കുറിച്ചാണ് സുഹാസിനി സംസാരിക്കുന്നത്. നായകന്റെ മടിയിലിരുന്ന് ഐസ് ക്രീം കഴിക്കുന്നതായിരുന്നു രംഗം. എബിപി സതേണ്‍ റൈസിംഗ് സമ്മിറ്റില്‍ സംസാരിക്കുന്ന വേളയിലാണ് സുഹാസിനി തന്റെ ലൊക്കേഷൻ അനുഭവം പങ്കു വെച്ചിരിക്കുന്നത്. എന്നോട് നായകന്റെ മടിയില്‍ ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ അത് നിരസിച്ചു. ഇത് ഇന്ത്യയാണ്, 1981 ആണ്. പാര്‍ക്കില്‍ വച്ച് ഒരു സ്ത്രീയും ഒരു പുരുഷന്റെ മടിയില്‍ ഇരിക്കില്ല. അതിനാല്‍ ഞാനും ഇരിക്കില്ല. അദ്ദേഹം ഐസ് ക്രീം കഴിക്കുകയും എന്നെ കഴിപ്പിക്കുകയും ചെയ്യുന്നൊരു രംഗമുണ്ട്. ഞാന്‍ പറഞ്ഞു അതേ ഐസ് ക്രീം തന്നെ ഞാനും കഴിക്കില്ല. സീന്‍ മാറ്റണം. എനിക്ക് മറ്റൊരു ഐസ് ക്രീം കൊണ്ടു വരാന്‍ പറഞ്ഞു. അത് കേട്ട് എന്റെ ഡാന്‍സ് ഡയറക്ടര്‍ ഞെട്ടിപ്പോയി. എതിര്‍ക്കാന്‍ പാടില്ലാത്തത് പോലെ. എനിക്ക് പറ്റും, ഞാന്‍ അത് തൊടില്ലെന്ന് ഞാന്‍ പറഞ്ഞു” സുഹാസിനി പറയുന്നു. അതേസമയം തന്നെ താന്‍ എന്നും സെറ്റിലേക്ക് എത്തുന്നതിന് മുമ്പ് തനിക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പുള്ളൊരാളെ കണ്ടെത്താറുണ്ടെന്നും സുഹാസിനി പറയുന്നു. അല്ലാതെ ഈ യുദ്ധം ഒറ്റയ്ക്ക് ജയിക്കാനാകില്ലെന്നാണ് സുഹാസിനി തന്നെ ഈ അനുഭവം പങ്കു വെച്ചുകൊണ്ട് പറയുന്നത്. അതേസമയം തന്റെ സുഹൃത്തും ദേശീയ അവാര്‍ഡ് നേടിയ നടിയുമൊക്കെയായ ശോഭനയ്ക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നാണ് സുഹാസിനി പറയുന്നത്. ഒരു സീന്‍ ചെയ്യാന്‍ ശോഭന നിരസിച്ചപ്പോള്‍ നീയെന്താണ് സുഹാസിനിയെ പോലെ പെരുമാറുന്നത് എന്നായിരുന്നു ചോദിച്ചതെന്നും താരം പറയുന്നുണ്ട്. ഞാൻ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. ശോഭന ഒരു സീന്‍ ചെയ്യാനാകില്ലെന്ന് പറഞ്ഞപ്പോള്‍ നീയെന്താണ് നിന്നെ പറ്റി വിചാരിച്ചിരിക്കുന്നത്, സുഹാസിനി ആണെന്നാണോ എന്നായിരുന്നു സംവിധായകന്‍ ശോഭനയോട് ചോദിച്ചത്. അതിന് ശേഷം അവള്‍ എന്നോട് നിങ്ങള്‍ക്കെന്താണ് ഇത്ര പ്രത്യേകതയെന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ പറഞ്ഞു. ഇനിയും സുഹാസിനിമാരും ശോഭനമാരും ഉണ്ടാകണം. എന്നാല്‍ മാത്രമേ അവര്‍ നിഷേധിക്കലുകളോട് പൊരുത്തപ്പെടുകയുള്ളൂവെന്ന് ഞാന്‍ പറഞ്ഞു എന്നും സുഹാസിനി പറയുന്നു. മറ്റൊരിക്കല്‍ താന്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ ഷൂട്ട് ചെയ്യാനിരിക്കുന്ന പാട്ട് കേട്ടെന്നും എന്നാല്‍ അതിലെ വരികള്‍ തനിക്ക് അംഗീകരിക്കാന്‍ സാധിക്കുന്നതായിരുന്നില്ലെന്നും സുഹാസിനി പറയുന്നുണ്ട്. അതോടെ താന്‍ കാറില്‍ നിന്നും പുറത്തിറങ്ങാന്‍ പോലും കൂട്ടാക്കിയില്ലെന്നാണ് സുഹാസിനി പറയുന്നത്. അന്നത്തെ കാലത്ത് സെറ്റില്‍ വച്ച് നിരസിക്കുന്നത് കേട്ടു കേള്‍വിയില്ലാത്ത കാര്യമായിരുന്നുവെന്നും താരം പറയുന്നുണ്ട്. നടനും കമൽ ഹാസന്റെ ജേഷ്ഠ സഹോദരനുമായ ചാരുഹാസന്റെയും കോമളത്തിൻ്റെയും മകളായി 1961 ഓഗസ്റ്റ് 15 ന് ചെന്നൈയിലാണ് സുഹാസിനി ജനിക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റായിട്ടാണ് സിനിമാ ജീവിതമാരംഭിക്കുന്നത്. 1980-ൽ റിലീസായ നെഞ്ചത്തൈ കിള്ളാതെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ സുഹാസിനി ആദ്യ ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള തമിഴ്നാട് സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
മദ്രാസ് ഫിലിം ഇൻസ്റ്റിറ്റൂട്ടിൽ നിന്ന് ഛായാഗ്രാഹണത്തിൽ ബിരുദം നേടിയ ആദ്യ വനിത കൂടിയാണ് സുഹാസിനി.1983-ൽ പത്മരാജൻ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ സുഹാസിനി നായിക ആയി അരങ്ങേറി. പിന്നീട് നിരവധി മലയാള സിനിമകളിൽ സുഹാസിനി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ഏറ്റവും കൂടുതൽ തെലുഗു സിനിമകളിലാണ് സുഹാസിനി അഭിനയിച്ചിട്ടുള്ളത്. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ച സുഹാസിനി ഒട്ടേറെ പുരസ്കാരങ്ങളും നേടി. 1986-ൽ പുറത്തിറങ്ങിയ സിന്ധുഭൈരവി എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി. രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയിട്ടുണ്ട്. 1995-ൽ ഇന്ദിര എന്ന തമിഴ് ചിത്രം എഴുതി സംവിധാനം ചെയ്തു.1988-ൽ തമിഴിലെ പ്രശസ്ത സംവിധായകൻ ആയ മണിരത്ന സുഹാസിനി വിവാഹം കഴിച്ചു. 1992ൽ നന്ദൻ എന്ന മകനും ഇവർക്ക് ജനിച്ചു. മണിരത്നവും സഹോദരനായ ജി.ശ്രീനിവാസനും ചേർന്ന് നടത്തുന്ന മദ്രാസ് ടാക്കീസ് എന്ന കമ്പനിയിലൂടെ സിനിമ നിർമാണ രംഗത്തും സുഹാസിനി സജീവമായി പ്രവർത്തിക്കുന്നു.
