തമിഴ് സിനിമ ലോകം കാത്തിരിക്കുന്ന റിലീസാണ് വിജയ് നായകനാകുന്ന ലിയോ ചിത്രത്തിന്‍റെത്. ദളപതി വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായിരിക്കും ചിത്രം എന്നാണ് കരുതപ്പെടുന്നത്. അമേരിക്കയില്‍ അടക്കം ആയിരത്തോളം തീയറ്ററുകളില്‍ ചിത്രം റിലീസിന് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.എന്നാല്‍ തമിഴകത്തെ വിജയ് ഫാന്‍സിനെ ഞെട്ടിച്ചാണ് പുതിയ വാര്‍ത്ത വരുന്നത്. വിജയ് ചിത്രത്തിന്‍റെ ആദ്യഷോയുടെ എന്ന് പറഞ്ഞ് വ്യാജ ടിക്കറ്റുകള്‍ വില്‍ക്കപ്പെടുന്നു എന്നതാണ് പുറത്തുവരുന്ന വാര്‍ത്ത. ഒക്ടോബര്‍ 19ന് തമിഴ്നാട്ടില്‍ ചിത്രത്തിന്‍റെ പുലര്‍ച്ചെ ഷോകളില്‍ ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ല. ഇതില്‍ ഒക്ടോബര്‍ 15ന് തീരുമാനം ഉണ്ടാകും എന്നാണ് നിര്‍മ്മാതാക്കള്‍ പറയുന്നത്. ഇപ്പോള്‍ തമിഴ്നാട്ടില്‍ ഒരു ചിത്രത്തിനും അതിരാവിലെ ഷോയ്ക്ക് അനുമതി നല്‍കാറില്ല. എന്നാല്‍ ലിയോയ്ക്ക് ഇളവ് ലഭിക്കുമോ എന്ന് തമിഴ് സിനിമ ലോകം ഉറ്റുനോക്കുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുതിയ ചിത്രങ്ങള്‍ പ്രകാരം ലിയോയുടെ 6.30 ഷോയുടെ ടിക്കറ്റുകള്‍ വ്യാപകമായി വില്‍ക്കപ്പെടുന്നു എന്നു കാണിക്കുന്നത്. മധുരയിലെ പ്രിയ തീയറ്ററിന്‍റെ പേരിലുള്ള ടിക്കറ്റുകളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ഇത് വൈറലായതിന് പിന്നാലെ വിജയ് ആരാധകര്‍ക്ക് ഇത് ഫേക്കാണെന്ന് അറിയിച്ച് പ്രിയ തീയറ്റര്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൌണ്ടില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. അതേ സമയം വ്യാജ ടിക്കറ്റിനെതിരെ നിയമ നടപടി അടക്കം സ്വീകരിക്കും എന്നാണ് തീയറ്റര്‍ പറയുന്നത്. അതേ സമയം ഈ വാര്‍ത്തയ്ക്കെതിരെ രൂക്ഷമായാണ് വിജയ് ഫാന്‍സ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. ലിയോ ആദ്യഷോകളില്‍ പ്രശ്നം സൃഷ്ടിക്കാന്‍ ചിലര്‍ മനപൂര്‍വ്വം നടത്തുന്ന കാര്യങ്ങളാണ് ഇതെന്നാണ് വിജയിയുടെ തമിഴ് ഫാന്‍സ് പറയുന്നത്. ഇതിനൊപ്പം തന്നെ തമിഴ് നാട് ഭരണകക്ഷി മുതല്‍ മറ്റ് താര ഫാന്‍സ് അടക്കം ഇതിന് പിന്നിലുണ്ടെന്നും ഇവര്‍ പറയുന്നുണ്ട്. ആരാധകരെ ആവേശത്തിലാക്കി എത്തിയ ട്രൈലറിനെതിരെയും വിമർശനങ്ങൾ ഉയർന്നിരുന്നു. തമിഴ്നാട്ടിലെ വിവിധ സംഘടനകള്‍ ട്രെയിലറില്‍ ഉപയോഗിക്കുന്ന വാക്കിന്‍റെ പേരില്‍ വിജയ്ക്കെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. സ്ത്രീകളെ അപകീർത്തിപ്പെടുത്തും വിധം വിജയ് ലിയോ ട്രെയിലറിൽ സംസാരിച്ചുവെന്ന് ഇവർ ആരോപിക്കുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശം എന്ന നിലയില്‍ നിരവധി സംഘടനകളാണ് ആ ഡയലോഗ് സിനിമയില്‍ നിന്നും ട്രെയ്‌ലറില്‍ നിന്നും നീക്കണം എന്ന ആവശ്യം ഉന്നയിച്ചത്. ബി.ജെ.പി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഈ വിഷയം ഉന്നയിച്ചിരുന്നു. ഹിന്ദുമക്കള്‍ ഇയക്കം എന്ന സംഘടന ചെന്നൈ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ട്രെയിലർ ആരംഭിച്ച് 1.46 മിനിറ്റ് ആകുമ്പോൾ വിജയ് തൃഷയോട് സംസാരിക്കുന്നൊരു രം ഗമുണ്ട്. ഈ സംഭാഷണമാണ് വിവാദമായത്. അതേ സമയം ഈ സംഭാഷണത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഏറ്റെടുത്ത് സംവിധായകന്‍ ലോകേഷ് കനകരാജ് രംഗത്ത് എത്തി. ഇതിന്‍റെ പേരില്‍ ദളപതി വിജയിയെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും. ഇത് പൂര്‍ണ്ണമായും തന്‍റെ ഉത്തരവാദിത്വമാണെന്നുമാണ് സംവിധായകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
അതേ സമയം നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാന്‍ വിജയിയെ പിന്തുണച്ച് രംഗത്ത് എത്തി. സിനിമയുടെ ആകെ സന്ദേശം നോക്കിയാല്‍ മതി. അതിലെ ഒരു സംഭാഷണവും മാന്യമാകണം എന്ന് കരുതരുത് എന്നാണ് സീമാന്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ വിവാദമായ ആ രംഗം ട്രെയ്‌ലറില്‍ മ്യുട്ട് ചെയ്തിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. പക്ഷെ ഇതിന് കാരണം ബി.ജെ.പിയുടെ പ്രതിഷേധമോ മറ്റ് സംഘടനകളുടെ പരാതിയോ ഒന്നുമല്ല. സിനിമയുടെ സെന്റിങ്ങിന് ശേഷമുള്ള സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശപ്രകാരമാണ് വിവാദ ഡയലോഗ് സിനിമയില്‍ നിന്നും ട്രെയ്‌ലറില്‍ നിന്നും നീക്കിയത്. മാസും ക്ലാസും ഫൈറ്റുമായി എത്തിയ ട്രെയിലർ ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ഇപ്പോൾ. സർപ്രൈസ് ആകും ലോകേഷ് കനകരാജ് പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഇരിക്കുന്നതെന്ന് ട്രെയിലർ ഉറപ്പിച്ചു കഴിഞ്ഞു. യുഎ സര്‍ട്ടിഫിക്കറ്റാണ് ലിയോയ്‍ക്ക് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 43 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.
