സിനിമകൾക്കു നേരെയും സിനിമ പ്രവർത്തകർക്കുമുള്ള ട്രോളുകൾ ഉയരുന്നത് ഇന്ന് പതിവാണ്. അത്തരത്തിൽ, ഒമർ സംവിധാനം ചെയ്ത ചങ്ക്സ് എന്ന സിനിമയ്ക്കു വിമര്‍ശന ട്രോളുകൾ നേരിടേണ്ടി വന്നു. നടന്‍ ബാലു വര്‍ഗീസായിരുന്നു ട്രോളിലെ വിഷയം. ബാലു അഭിനയിച്ച ചങ്ക്‌സ്, ഓപ്പറേഷന്‍ ജാവ എന്നീ സിനിമകളെ താരതമ്യം ചെയ്തായിരുന്നു വിമർശനം. കൊള്ളാത്ത പടങ്ങളില്‍ അഭിനയിച്ച് വിലകളയാതെ നല്ല കഥാപാത്രം നോക്കി ചെയ്താല്‍ ഭാവിയില്‍ മലയാള സിനിമയില്‍ നല്ല സ്ഥാനം നേടാന്‍ കഴിവുള്ള നടനാണ് ബാലു വര്‍ഗീസ് എന്നതായിരുന്നു പരാമര്‍ശം.
ഇതിനു മറുപടിയായുമായാണ് സംവിധായകൻ ഒമര്‍ ലുലു രംഗത്തെത്തിയത്. ചങ്ക്സ് ഒരു പരാജയ ചിത്രമല്ലെന്നും ഈ സിനിമയിലൂടെ നിര്‍മാതാവ് നേരത്തേ ചെയ്ത സിനിമയുടെ നഷ്ടം തിരിച്ചു പിടിച്ചുവെന്നും ഒമർ ലുലു പറയുന്നു. ചങ്ക്‌സിന് ശേഷം ബാലുവിന്റെ പ്രതിഫലം ഇരട്ടിയായെന്നും ഒമര്‍ ലുലു മറുപടിയായി പറഞ്ഞു. ഒമറിന്റെ വാക്കുകൾ ഇങ്ങനെ.
‘ഒരു ഇന്‍ഡസ്ട്രിയില്‍ എല്ലാ തരം സിനിമകളും വേണം. ഫെയ്‌സ്ബുക്കില്‍ നല്ല അഭിപ്രായം നേടുന്ന എത്രയോ സിനിമകള്‍ തിയറ്ററില്‍ പരാജയപ്പെടുന്നു. ചങ്ക്‌സ് സിനിമ ഗംഭീര സിനിമ ഒന്നുമല്ല, പക്ഷേ നിർമാതാവിന് ലാഭമായിരുന്നു. നിങ്ങളുടെ ഇഷ്ടമായിരിക്കില്ല മറ്റൊരാളുടെ, സിനിമാ വ്യവസായം നില നില്‍ക്കണമെങ്കില്‍ കലക്‌ഷന്‍ വേണം എന്നാലേ ബാലന്‍സ് ചെയ്ത് പോവൂ. റോള്‍ മോഡല്‍സ് എന്ന സിനിമ ചെയ്ത് വന്ന നഷ്ടം വൈശാഖ സിനിമാസിന് ചങ്ക്‌സ് സിനിമയിലൂടെയാണ് തിരിച്ചുപിടിച്ചത്, ചങ്ക്‌സ് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ബാലുവിന് 5 ലക്ഷമായിരുന്നു പ്രതിഫലം ചങ്ക്‌സിന് ശേഷം അത് 10 ലക്ഷം രൂപക്ക് മുകളിലായി.’
