മലയാളത്തിന്റെ അഭിനയപ്രതിഭ നെടുമുടി വേണു ഈ ലോകത്തോട് വിട പറഞ്ഞിട്ട് രണ്ട് വർഷം തികയുകയാണ്. മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായ നെടുമുടി വേണുവിന് മലയാള സിനിമാ ചരിത്രത്തോളം തന്നെ പ്രാധാന്യമുണ്ട്. ഏതു വേഷവും അഭിനയിച്ചു ഫലിപ്പിക്കാന്‍ കഴിവുള്ള നടന്‍. മലയാള സിനിമയിൽ നായകനായും സഹനടനായും വില്ലനായും നെടുമുടി വേണു അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഒട്ടനവധിയാണ്. പ്രതിഭകളായ സംവിധായകര്‍ക്കൊപ്പവും, സൂപ്പര്‍ സ്റ്റാറുകള്‍ക്കൊപ്പവും, ന്യൂജന്‍ താരങ്ങൾക്കൊപ്പവും മത്സരിച്ചഭിനയിച്ച നടന്‍. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപകനായിരുന്ന പി.കെ കേശവൻ പിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയ മകനായി 1948 മെയ് 22നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിക്കുന്നത്. ആയിരത്തി തൊള്ളായിരത്തി എൺപതുകളിൽ മലയാള സിനിമയ്ക്ക് ലഭിച്ച ഏറ്റവും വലിയ സൗഭാഗ്യങ്ങളിൽ ഒന്നായിരുന്നു നെടുമുടി വേണു. കുട്ടനാടിന്റെ കായലോരങ്ങളിലെവിടെയോ അലസമായി ലക്ഷ്യ ബോധമില്ലാതെ ജീവിതം കഴിച്ച വേണു എന്ന ചെറുപ്പക്കാരനെ അരങ്ങിന്റെ ലോകത്തേയ്ക്ക് കൈപിടിച്ചുയർത്തിയത് നാടക കുലപതി കാവാലം നാരായണപ്പണിക്കരാണ്. മലയാളക്കരയെ വിസ്മയിപ്പിച്ച നൂറു കണക്കിനു വേഷങ്ങള്‍ കെട്ടിയാടിയ നെടുമുടി വേണു കാത്തിരിക്കുകയായിരുന്നു തന്റെ പ്രതിഭയെ വെല്ലുവിളിക്കുന്ന വേഷങ്ങള്‍ക്കായി. ആലപ്പുഴയിലെ നെടുമുടിക്കാരനായ വേണു മാധ്യമ പ്രവര്‍ത്തകനായാണ് ജീവിതം ആരംഭിക്കുന്നത്. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി വേണു സിനിമയിൽ എത്തുന്നത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയ അതുല്യ പ്രതിഭകളുമായി സൗഹൃദത്തിലുമായി. ഇത് അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിയൊരുക്കി. ജയൻ മരിക്കുകയും മലയാാള സിനിമയിൽ നവോത്ഥാാനം സംഭവിക്കുകയും ചെയ്ത സമയത്താണ് നിയോഗം പോലെ നെടുമുടി ചലച്ചിത്ര ലോകത്ത് എത്തുന്നത്. പ്രഗത്ഭനായ ഒരു മൃദംഗം വായനക്കാരൻ കൂടിയാണ് അദ്ദേഹം. 1978ല്‍ അരവിന്ദന്‍ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായിരുന്നു. പത്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ എന്ന ചിത്രം കാരണവര്‍ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനും വഴിവച്ചു. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടന്‍മാരില്‍ ഒരാളായി നെടുമുടി വേണു മാറുകയായിരുന്നു. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങള്‍ക്ക് കരുത്തേകി. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം, മലയാളത്തിലും തമിഴിലുമായി 500 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്.
സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. ടി ആർ സുശീല ആയിരുന്നു നെടുമുടി വേണുവിന്റെ ഭാര്യ കണ്ണൻ ഉണ്ണി എന്നിവർ മക്കളുമാണ്. ഉദര രോഗത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹത്തെ കരള്‍ രോഗവും അലട്ടിയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ 2021 ഒക്ടോബർ 11നായിരുന്നു നെടുമുടി വേണുവിന്റെ അന്ത്യം.