തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് ലിയോ. പ്രഖ്യാപന സമയം മുതലുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇന്ന് അവസാനമായിരിക്കുകയാണ്. ഹൈപ്പ് മൂലം പ്രേക്ഷകരിലുണ്ടാക്കിയ അമിത പ്രതീക്ഷ ചിത്രത്തിന് വിനയാകുമോ എന്നതായിരുന്നു റിലീസിന് മുന്‍പ് വിജയ്ക്കി ആരാധകർക്കിടയില്‍ ഉണ്ടായ പ്രധാന ചര്‍ച്ച. പുലര്‍ച്ചെ നാല് മണിക്കായിരുന്നു കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ നടന്നത്. ഇപ്പോഴിതാ ആദ്യ ഷോകള്‍ക്ക് ശേഷമുള്ള പ്രേക്ഷകരുടെ അഭിപ്രായം എത്തിത്തുടങ്ങിയിരിക്കുകയാണ്. അതിഗംഭീര ആദ്യ പകുതിയാണ് ചിത്രത്തിന്‍റേതെന്നാണ് പൊതു അഭിപ്രായം. ഒപ്പം ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന നിലവാരമുള്ള മേക്കിംഗ് എന്നും പ്രേക്ഷകാഭിപ്രായങ്ങള്‍. ആദ്യ പകുതിക്ക് ശേഷം എക്സിലും യുട്യൂബിലുമൊക്കെ പ്രത്യക്ഷപ്പെട്ട റിവ്യൂകള്‍ ബഹുഭൂരിപക്ഷവും പോസിറ്റീവ് തന്നെ ആയിരുന്നു. രണ്ടാം പകുതിയും തങ്ങളെ ആവേശം കൊള്ളിച്ചുവെന്ന് ഒരു വിഭാഗം പറയുമ്പോള്‍ അത് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്ന് പറയുന്നവരുമുണ്ട്. അതേസമയം തന്നെ വിജയിയുടെ പ്രകടനത്തെക്കുറിച്ച് ഏതാണ്ട് ഒരേ അഭിപ്രായമാണ് എത്തുന്നത്. കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നുമായാണ് വിജയ് എത്തിയിരിക്കുന്നതെന്നാണ് ആദ്യ ഷോകള്‍ കണ്ട പ്രേക്ഷകരുടെ അഭിപ്രായം. ഇതില്‍ കടുത്ത വിജയ് ആരാധകര്‍ അല്ലാത്തവരുമുണ്ട്. ലിയോ എല്‍സിയുവിന്‍റെ ഭാഗമാവുമോ എന്നതായിരുന്നു റിലീസിന് മുന്‍പ് ഉയര്‍ന്ന പ്രേക്ഷകരുടെ ഒരു പ്രധാന ചോദ്യം. അതിന് അതെ എന്ന ഉത്തരമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. റിലീസിന് മുന്‍പ് ചിത്രത്തിന് ഇത്രയും ഹൈപ്പ് ലഭിക്കാന്‍ കാരണങ്ങള്‍ പലതായിരുന്നു. കരിയറിലെ ഏറ്റവും വലിയ വിജയമായ വിക്രത്തിന് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രം, മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒരുമിക്കുന്ന ചിത്രം, ഇത് എല്‍സിയുവിന്‍റെ ഭാഗമായിരിക്കുമോ എന്ന ആകാംക്ഷ തുടങ്ങിയ ഘടകങ്ങളെല്ലാം ലിയോയ്ക്ക് ഹൈപ്പ് കൂട്ടിയ ഘടകമാണ്. അതേസമയം ഓപണിംഗ്, ഫസ്റ്റ് വീക്കെന്‍ഡ് ബോക്സ് ഓഫീസ് കളക്ഷനുകളില്‍ ചിത്രം റെക്കോര്‍ഡ് സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഡ്വാന്‍സ് ബുക്കിംഗിലൂടെത്തന്നെ കേരളമുള്‍പ്പെടെയുള്ള മാര്‍ക്കറ്റുകളില്‍ ചിത്രം റെക്കോര്‍ഡ് സൃഷ്ടിച്ചിരുന്നു. ആദ്യദിവസം ഇനിയും എത്താനിരിക്കുന്ന അഭിപ്രായങ്ങളെ ആശ്രയിച്ചായിരിക്കും ചിത്രത്തിന്‍റെ മുന്നോട്ടുള്ള കളക്ഷന്‍ തീരുമാനിക്കപ്പെടുന്നത്. അതേ സമയം തന്നെ തന്‍റെ സിനിമകളുടെ റിലീസിന് മുന്‍പ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുള്ള കത്ത് എന്ന പതിവ് സംവിധായകന്‍ ലോകേഷ് കനകരാജ് ഇക്കുറിയും ഒഴിവാക്കിയില്ല. ലിയോയുടെ റിലീസിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ ലോകേഷ് തനിക്ക് പറയാനുള്ള നന്ദിയും കടപ്പാടുമൊക്കെ പങ്കുവെച്ചിരുന്നു. ഒപ്പം പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കുള്ള ഒരു മറുപടിയും നൽകി. ആശംസകള്‍… സിനിമയുടെ റിലീസിന് ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ വളരെ വൈകാരികമായും ഭ്രമാത്മകവുമായ ഒരു അവസ്ഥയിലാണ് ഞാന്‍. എന്‍റെ കാഴ്ചപ്പാട് മുന്നോട്ട് കൊണ്ടുപോകാന്‍ തന്‍റെ എല്ലാം നല്‍കിയ ദളപതി വിജയ് അണ്ണനോട് ഞാന്‍ നന്ദി പറയുന്നു. ഞങ്ങള്‍ ഏവരെയും കാണിച്ചുതന്ന അങ്ങേയറ്റത്തെ അര്‍പ്പണത്തിന് അങ്ങയെ ഞാന്‍ എന്നും ബഹുമാനിക്കും.
ഈ പ്രോജക്റ്റിലേക്ക് തങ്ങളുടെ ചോരയും വിയര്‍പ്പും നല്‍കിയ ഓരോരുത്തരോടും നന്ദി പറയാന്‍ ഞാന്‍ ഈ അവസരം വിനിയോഗിക്കുന്നു. നമ്മള്‍ ലിയോയുടെ ജോലികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിന് മേല്‍ ആയി. സിനിമ നിങ്ങള്‍ക്ക് സമ്മാനിക്കാനായി രാവെന്നോ പകലെന്നോ ഇല്ലാതെ നിര്‍ത്താതെയുള്ള ജോലി ആയിരുന്നു. ഈ ചിത്രത്തിനുവേണ്ടി പ്രവര്‍ത്തിച്ച ഓരോ നിമിഷവും ഞാന്‍ മനസില്‍ കൊണ്ടുനടക്കും. ഈ ചിത്രത്തിന്‍റെ ഗംഭാരമായ കാസ്റ്റ് ആന്‍ഡ് ക്രൂവില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. പ്രേക്ഷകരോട്, എന്നില്‍ നിങ്ങള്‍ ചൊരിഞ്ഞ സ്നേഹത്തിനും പിന്തുണയ്ക്കും ഒരുപാട് നന്ദി. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ലിയോ നിങ്ങളുടേതാവും. നിങ്ങള്‍ക്ക് ഒരു ഗംഭീര തിയറ്റര്‍ അനുഭവം ഉണ്ടാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. അതിനൊപ്പം ഒരു കാര്യം അഭ്യര്‍ഥിക്കാനുമുണ്ട്. ചിത്രത്തെക്കുറിച്ചുള്ള സ്പോയിലറുകള്‍ പങ്കുവെക്കരുതെന്ന് അപേക്ഷിക്കുകയാണ്. ടിക്കറ്റെടുക്കുന്ന ഓരോരുത്തര്‍ക്കും ആഹ്ലാദകരമായ അനുഭവം ഉണ്ടാവണം എന്നതിനാലാണ് അത്.
