അത്യാധുനിക സൈനിക ആയുധങ്ങള്‍, തോക്കുകള്‍, മറ്റ് സാമഗ്രികള്‍ എന്നിവയുടെ സമഗ്രമായ മൂന്ന് ദിവസത്തെ പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിയ്ക്കുന്നത്.24 വർഷം മുമ്പ് നമ്മുടെ സൈനികർ തങ്ങളുടെ ജീവൻ ബലിയർപ്പിച്ച് കാണിച്ച ധീരതയുടെ ഉത്തമോദാഹരണമാണ് കാർഗിൽ യുദ്ധ വിജയം. കാർഗിൽ യുദ്ധ വിജയത്തിൻറെ 24ആം വാർഷികത്തിൽ വിജയോത്സവ് ആഘോഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ലുലു മാളും പാങ്ങോട് സൈനിക കേന്ദ്രവും. മാളിൽ സൈനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും വിപുലമായ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്. മൂന്ന് ദിവസം നീളുന്നതാണ് മാളിലെ കാര്‍ഗില്‍ വിജയോത്സവ് ആഘോഷങ്ങള്‍. 24.4 കിലോ ഭാരം വരുന്ന ഇന്ത്യൻ നിര്‍മ്മിത മീഡിയം മെഷീൻ ഗണ്‍, 18 കിലോമീറ്റര്‍ വരെ ദൂരത്തില്‍ നിരീക്ഷണം സാധ്യമാക്കുന്ന സര്‍വെയ്‌ലൻസ് റഡാര്‍, 2 കിലോ മീറ്റര്‍ വരെ ദൂരദൈര്‍ഘ്യമുള്ള റഷ്യൻ നിര്‍മ്മിത ഡ്രഗുണോവ് സ്‌നൈപ്പര്‍ റൈഫിള്‍, സൗത്ത് ആഫ്രിക്കൻ നിര്‍മ്മിത മള്‍ട്ടിഷോട്ട് ഗ്രനേഡ് ലോഞ്ചര്‍, അമേരിക്കൻ നിര്‍മ്മിത 7.62 എംഎം അസോള്‍ട്ട് റൈഫിള്‍, ശരീര ഊഷ്മാവിലൂടെ മനുഷ്യസാന്നിധ്യം മനസ്സിലാക്കാൻ സാധിക്കുന്ന ഇസ്രായേല്‍ നിര്‍മ്മിത ഹാൻഡ് ഹെല്‍ഡ് തെര്‍മല്‍ ഇമേജര്‍ എന്നിങ്ങനെ അത്യാധുനിക സൈനിക ആയുധങ്ങള്‍, തോക്കുകള്‍, മറ്റ് സാമഗ്രികള്‍ എന്നിവയുടെ സമഗ്രമായ പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിയ്ക്കുന്നത്.
ഇതിന് പുറമെ ഫിൻലൻഡ്, സ്വിറ്റ്‌സര്‍ലൻഡ്, സ്വീഡൻ രാജ്യങ്ങളില്‍ നിന്ന് സേനയിലേയ്‌ക്കെത്തിയ ആയുധങ്ങളും ഉപകരണങ്ങളും ഇതിലുള്‍പ്പെടുന്നു. യുദ്ധ സാമഗ്രികളുമായി യുദ്ധ ഭൂമിയില്‍ നിലയുറപ്പിയ്ക്കുന്ന ജിപ്‌സി കാറുകള്‍ മുതല്‍ ഒരാള്‍ പൊക്കത്തില്‍ വെള്ളം നിറഞ്ഞ മേഖലയില്‍ സൈനികരേയും യുദ്ധ സാമഗ്രികളെയും വഹിച്ച് സുഗമമായി സഞ്ചരിയ്ക്കുന്ന ബെമല്‍ ടെട്ര സൈനിക ട്രക്കുകള്‍ വരെയാണ് സൈനിക വാഹന പ്രദര്‍ശനത്തിലുള്ളത്.കാര്‍ഗില്‍ യുദ്ധ വിജയചരിത്രത്തെയും വീരമൃത്യുവരിച്ച സൈനികരെയും ആദരിയ്ക്കുന്നത് കൂടിയാണ് പ്രദര്‍ശനം. 1999 മെയ് മുതല്‍ ജൂലായ് മാസം വരെ നീണ്ട കാര്‍ഗില്‍ യുദ്ധത്തിലെ സുപ്രധാന ഏടുകള്‍, വീരമൃത്യുവരിച്ച സൈനികര്‍, രാജ്യത്തിൻറെ പരമോന്നത ബഹുമതി ലഭിച്ച സൈനികര്‍ എന്നിങ്ങനെയുള്ള വിവരങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഒരു മാളില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു പ്രദര്‍ശനം സൈന്യവുമായി ചേര്‍ന്ന് സംഘടിപ്പിയ്ക്കുന്നത്.മൂന്ന് ദിവസം നീളുന്ന വിജയോത്സവ് ആഘോഷങ്ങളും പ്രദര്‍ശനവും ബുധനാഴ്ച സമാപിയ്ക്കും.
