സിനിമകളിലൂടെയും സീരിയലുകളിലൂടെയും ശ്രദ്ധേയനായി മാറിയ നടനാണ് മഹേഷ് പത്മനാഭൻ. 1989 മുതൽ സിനിമാ ലോകത്തുള്ള താരം ഇപ്പോഴും ഈ മേഖലയിൽ സജീവമാണ്.സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അഭിപ്രായ പ്രകടനങ്ങൾ പറയാറുള്ള നടൻ കൂടിയാണ് മഹേഷ്. നടൻ ദിലീപുമായി ബന്ധപ്പെട്ട് കേസും വിവാദങ്ങളും ഉണ്ടായപ്പോൾ ദിലീപിന് വേണ്ടി ശബ്ദമുയർത്തിയ ചുരുക്കം ചില താരങ്ങളിൽ ഒരാളായിരുന്നു മഹേഷ്. എന്തുകൊണ്ടാണ് മഹേഷ് ഇത്തരത്തിൽ ദിലീപിനെ അനുകൂലിച്ച് സംസാരിക്കുന്നതെന്ന സംശയം പ്രേക്ഷകരിലും സിനിമയ്ക്ക് അകത്ത് പ്രവർത്തിക്കുന്നവരിലും ഒക്കെ ഉണ്ടായിരുന്നു. ദിലീപിൽ നിന്നും പ്രതിഫലം ലഭിച്ചതു കൊണ്ടാകാം മഹേഷ് ഇത്തരത്തിൽ സംസാരിച്ചതെന്നായിരുന്നു അക്കാലത്ത് പ്രചരിച്ചിരുന്ന കഥകൾ. എന്നാൽ സത്യാവസ്ഥ എന്താണെന്ന് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് മഹേഷ് ഇപ്പോൾ. ദിലീപിന് വേണ്ടി സംസാരിച്ച ശേഷം സിനിമകൾ കിട്ടാതെയാവുകയാണ് ചെയ്തതെന്നും താൻ ഒരു നെഗറ്റീവ് എനർജിയാണെന്ന് വരെ സിനിമയിൽ പ്രവർത്തിക്കുന്നവർക്കിടയിൽ സംസാരമുണ്ടെന്നും മഹേഷ് പറയുന്നു. ദിലീപ് പ്രശ്നം ഉണ്ടായ ഉടൻ താൻ അനുകൂലിച്ച് എത്തിയിട്ടില്ലെന്നും കാര്യങ്ങൾ മനസിലാക്കിയ ശേഷമാണ് സംസാരിച്ചതെന്നും മഹേഷ് കൂട്ടിച്ചേർത്തു. ‘ദിലീപ് ജയിലിലായ ആദ്യ കാലത്ത് ഞാൻ പ്രതികരിച്ചിരുന്നില്ല. എല്ലാം നിരീക്ഷിച്ച് കഴിഞ്ഞപ്പോൾ സംതിങ് ഫിഷി എന്ന തോന്നൽ എനിക്കുണ്ടായി. അപ്പോഴാണ് ദിലീപിന് വേണ്ടി സംസാരിച്ച് തുടങ്ങിയത്. മോഹൻലാൽ, മമ്മൂട്ടി എന്നീ രണ്ട് വലിയ വൃക്ഷങ്ങൾക്കിടയിൽ വളർന്ന് വന്ന നടനാണ് ദിലീപ്. ട്വന്റി ട്വന്റി പോലൊരു സിനിമ ചെയ്യാൻ കെൽപുള്ള ഒരുപാട് പേർ മലയാള സിനിമയിലുണ്ട്. പക്ഷെ അമ്മ അസോസിയേഷന് വേണ്ടി ആരും ആ റിസ്ക്ക് എടുക്കാൻ തയ്യാറായില്ല. ദിലീപ് മാത്രമാണ് നിർമ്മാണം ഏറ്റെടുത്ത് ബിസിനസ് മൈന്റോടെ പ്രവർത്തിച്ച് സിനിമ വിജയിപ്പിച്ചത്. സ്വന്തം സിനിമകൾക്ക് വേണ്ടി കഠിനമായി പ്രയത്നിക്കുന്ന ആളാണ് ദിലീപ്.’
‘പൾസർ സുനിയുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ലോജിക്ക് ഇല്ലാത്തതായി തോന്നി. ദിലീപിന്റെ അഡ്വക്കേറ്റിനോട് വരെ ഞാൻ സംസാരിച്ച് കാര്യങ്ങൾ മനസിലാക്കിയിട്ടുണ്ട്. മണിക്കൂറുകളോളം ദിലീപിന് വേണ്ടി ഞാൻ സംസാരിച്ചിട്ടുണ്ട്. മറ്റൊരു നടനും അങ്ങനെ ചെയ്തിട്ടില്ലെന്ന് തോന്നുന്നു. ചിലരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ ദിലീപിനെ താഴെയിറക്കാൻ വേണ്ടിയാണ് ഈ പ്രശ്നങ്ങൾ ഉണ്ടായത് എന്നാണ് മനസിലായിട്ടുള്ളത്. ദിലീപിന്റെ പേരിൽ ഞാൻ ഒരുപാട് ക്രൂശിക്കപ്പെട്ടു. ദിലീപിന്റെ കയ്യിൽ നിന്നും ഞാൻ ലക്ഷങ്ങൾ വാങ്ങിയെന്നും അദ്ദേഹത്തിന്റെ സിനിമകളിൽ അവസരം എനിക്ക് തന്നുവെന്നും അദ്ദേഹത്തെ വെച്ച് സിനിമ ചെയ്യാൻ ഡേറ്റ് കിട്ടിയതു കൊണ്ടുമാണ് ഞാൻ ദിലീപിന് വേണ്ടി സംസാരിച്ചതെന്നാണ് ചിലർ പറഞ്ഞ് നടന്നത്.’ ‘ഒരു രൂപ പോലും ദിലീപ് എനിക്ക് തന്നിട്ടില്ല. തന്നിരുന്നെങ്കിൽ ഇപ്പോഴും ഞാൻ വാടക വീട്ടിൽ കിടക്കില്ലല്ലോ’, എന്നാണ് മഹേഷ് ചോദിക്കുന്നത്. മഹേഷിനെക്കുറിച്ച് കൂടുതൽ പറയുകയാണെങ്കിൽ നടൻ എന്ന നിലയിൽ മാത്രമല്ല തിരക്കഥാകൃത്തായും സംവിധായകനായും ഒക്കെ മഹേഷ് മികവ് തെളിയിച്ചിട്ടുണ്ട്. 2007ൽ അശ്വാരൂഢൻ എന്ന സിനിമയ്ക്ക് വേണ്ടിയാണ് അദ്ദേഹം ആദ്യമായി തിരക്കഥയൊരുക്കിയത്. 2009ൽ ആദ്യമായി സിനിമ സംവിധാനം ചെയ്തു. പൃഥ്വിരാജ് സുകുമാരൻ നായകനായ കലണ്ടർ എന്ന സിനിമയായിരുന്നു അത്. എന്നാൽ തീയേറ്ററുകളിൽ ചിത്രം പരാജയപ്പെട്ടിരുന്നു. മഹേഷ് സംവിധാനം ചെയ്ത് സജി നന്ത്യാട്ട് നിർമ്മിച്ച സിനിമയായിരുന്നു കലണ്ടർ. ബാബു ജനാർദ്ദനൻ കഥ തിരക്കഥ സംഭാഷണം രചിച്ച സിനിമയിൽ പൃഥ്വിരാജ്, നവ്യ നായർ, സറീനാ വഹാബ്, മുകേഷ്, ജഗതി ശ്രീകുമാർ, മണിയൻപിള്ള രാജു തുടങ്ങി നിരവധി താരങ്ങൾ അഭിനയിച്ചിരുന്നു. ഇപ്പോഴും ഇടയ്ക്ക് സീരിയലുകളിൽ അഭിനയിക്കാറുണ്ട് മഹേഷ്.
