താൻ നേരിട്ടിട്ടുള്ള ബോഡി ഷെയ്‌മിങ്ങിനെ കുറിച്ച് അഷ്മി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്, പലരുടെയും അടുത്ത് നിന്ന് ഒരുപാട് കളിയാക്കലുകൾ താൻ നേരിട്ടുണ്ട് എന്നാണ് അഷ്മി വ്യക്തമാക്കുന്നത്. ‘നിന്റെ തടിക്ക് ഈ പാത്രത്തിലെ ബിരിയാണി മതിയാകില്ലല്ലോ…’ 12 വർഷം മുൻപ് ഒരു പെരുന്നാൾ കാലത്ത് കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ എന്റെ നെഞ്ചിൽ ആഞ്ഞു കുത്തിയ വാക്കുകളാണ്..ഇന്നും ഓർക്കുമ്പോൾ കണ്ണ് നിറയും…ആവശ്യത്തിലധികം തടിയുണ്ടായിരുന്ന പത്താംക്ലാസ്കാരിയുടെ ആത്മാഭിമാനം വ്രണപ്പെടുത്താൻ മാത്രം ശക്തിയുണ്ടായിരുന്നു കൂട്ടുകാരിയുടെ മാമന്റെ ആ തമാശക്ക്..ഇഷ്ടപ്പെട്ട വസ്ത്രമൊന്നും തുണി കടയിൽ നിന്ന് കിട്ടാതെ,

തുണികടകൾ മാറി മാറി നടന്ന് ക്ഷീണിച്ച് അവസാനം തുണി വാങ്ങി തയ്‌ച്ച് ഇടേണ്ടി വന്നിരുന്ന കൗമാരക്കാരിക്ക്, ആള് കൂടുന്നിടത്ത് പോകാൻ പോലും തോന്നാത്തവിധത്തിൽ ആഴത്തിൽ ഉണ്ടാക്കിയ മുറിവായിരുന്നു അയാളുടെ ആ തമാശ…എന്റെ കൗമാരകാലത്തെ ഫോട്ടോകളിൽ അധികവും ഞാൻ ചിരിക്കാതെ നിൽക്കുന്നതാണ് കൂടുതൽ കണ്ടിട്ടുള്ളത്.. ഫോട്ടോയ്ക്ക് പോസ് ചെയ്യാനും അന്ന് മടി ആയിരുന്നു…പിന്നെയും എത്ര കാലങ്ങൾ എടുത്താണ് ഈ ബോഡി ഷെയിമിങ്ങുകളെ നേരിടാനുള്ള ധൈര്യമെങ്കിലും കിട്ടിയത്.. ഞാൻ ചിരിക്കാൻ തുടങ്ങിയത്…

കാലമിത്ര കഴിഞ്ഞിട്ടും ഞാനിന്നും ആ ദിവസം മറക്കാതെ സൂക്ഷിക്കുന്നുണ്ടെങ്കിൽ അന്ന് ആ 15 വയസ്സുകാരി എത്ര വേദനിച്ചിട്ടുണ്ടാകും…ചെറുപ്രായത്തിൽ മനസ്സിലേൽക്കുന്ന മുറിവ് എത്ര കാലം കഴിഞ്ഞാലും ഉണങ്ങാൻ പാടാണ്…ഇന്നിങ്ങനെ ചിരിച്ച് ഫോട്ടോയിടുമ്പോളൊക്കെ ഞാൻ ഓർക്കും അന്ന് ആ ഭക്ഷണ മേശയിൽ തലകുനിഞ്ഞിരിക്കേണ്ടി വന്ന ആ 15 വയസ്സുകാരിയെ…തടിച്ചവളെന്നും, മെലിഞ്ഞവനെന്നും, വെള്ളപ്പാറ്റ എന്നും,കറുത്തവനെന്നുമൊക്കെ നമ്മൾ കളിയാക്കി ചിരിക്കുമ്പോൾ എത്ര മനുഷ്യരുടെ ചിരി ആയിരിക്കും നഷ്ടപ്പെട്ടിട്ടുണ്ടാകുക…ബോഡി ഷെയിമിംഗ് ചെയ്യുന്നത് ചിലർക്ക് തമാശ മാത്രമാണ്.. പക്ഷെ അത് നേരിടേണ്ടി വരുന്ന മനുഷ്യന്മാരുടെ ജീവിതം തന്നെ നിറമില്ലാതാക്കാൻ നിങ്ങളുടെ ആ തമാശ മാത്രം മതിയാകും..