ഒരു കാലത്ത് തെന്നിന്ത്യയിൽ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു കനക. കനക മഹാലക്ഷ്മി എന്നാണ് കനകയുടെ യഥാർത്ഥ പേര്. 1973 ജൂലായ് 14ന് ചെന്നൈയിലാണ് കനക ജനിച്ചത്. പിതാവ് ദേവദാസ്. കനകയുടെ മാതാവ് ദേവികയും ഒരു നടിയായിരുന്നു. രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ്കാന്ത്, കാർത്തിക് , പ്രഭു തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മുകേഷ് നായകൻ ആയെത്തിയ ഗോഡ്ഫാദർ ആണ് കനകയുടെ ആദ്യ മലയാള ചിത്രം. മോഹൻ ലാലിൻറെ നായിക ആയെത്തിയ വിയറ്റ്നാം കോളനി എന്ന ഹിറ്റ് സിനിമയാണ് കനകയെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാക്കിയത്. ഒരുപിടി ഹിറ്റ് സിനിമകളിൽ അഭിനയിച്ച കനക ഒരുകാലത്തെ സെൻസേഷനായിരുന്നു. ഗോളാന്തര വാർത്ത, പിൻഗാമി, വാർധക്യ പുരാണം, കുസൃതിക്കാറ്റ്, മന്നാഡിയാർ പെണ്ണിന് ചെങ്കോട്ട ചെക്കൻ, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലും കനക വേഷമിട്ടു. 2004 ൽ വിവാഹത്തിനു ശേഷം കനക സിനിമാഭിനയത്തോട് വിട പറഞ്ഞു. എന്നാൽ അപ്രതീക്ഷിതമായ സംഭവങ്ങളാണ് നടിയുടെ ജീവിതത്തിൽ പിന്നീട് ഉണ്ടായത്. അമ്മ ദേവികയുടെ മരണം കനകയെ ആകെ പിടിച്ചുലച്ചു. അച്ഛനുമായി നടി അകൽച്ചയിലാണ്. തീർത്തും ഒറ്റപ്പെട്ട ജീവിതമാണ് കനകയിപ്പോൾ നയിക്കുന്നത്. അധികം ആരുമായും ഇടപഴകാതെ വീട്ടിനുള്ളിൽ കഴിയുന്നു. കനകയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി കുട്ടി പത്മിനി. കനകയെ വീട്ടിൽ പോയി കാണുമെന്നാണ് കുട്ടി പത്മിനി പറയുന്നത്. കനകയെ പോയി കാണെന്ന കമന്റ് മിക്കപ്പോഴും വരുന്നുണ്ട്. എനിക്ക് കാണണമെന്നുണ്ട്. കനകയുടെ അമ്മ ദേവിക അക്കയുമായി എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു.
എന്നാൽ കനകയോട് അത്ര അടുപ്പമിലായിരുന്നു. ഡബ്ബിംഗ് യൂണിയന്റെ ഇലക്ഷന്റെ സമയത്താണ് ആദ്യമായി കനകയെ കണ്ടത്. അപ്പോൾ നല്ല രീതിയിലാണ് സംസാരിച്ചത്. മറ്റുള്ളവർ പറയുന്നത് പോലെയുള്ള പ്രശ്നം ഒന്നുമില്ല കനകയ്ക്ക് ഞാൻ കാണുമ്പൊൾ. നിങ്ങളെല്ലാം വീണ്ടും വീണ്ടും ചോദിക്കുന്നതിനാൽ ഈ മാസം തീർച്ചയായും കനകയെ പോയി കാണും. കനകയ്ക്ക് എത്ര മാത്രം ആരാധകരാണെന്നും കുട്ടി പത്മിനി ആശ്ചര്യത്തോടെ ചോദിക്കുന്നുണ്ട്. നേരത്തെയും കനകയെക്കുറിച്ച് കുട്ടി പത്മിനി തന്റെ യൂട്യൂബ് ചാനലിൽ കൂടി സംസാരിച്ചിരുന്നു. കനകയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് നടി അന്ന് തുറന്ന് സംസാരിച്ചു. അമ്മ ദേവികയുടെ മരണമാണ് കനകയെ മോശമായി ബാധിച്ചതെന്ന് കുട്ടി പത്മിനി അന്ന് പറഞ്ഞിരുന്നു. അമ്മയുടെ നിഴലിലായിരുന്നു കനക ജീവിച്ചത്.
അമ്മ മരിച്ചതോടെ ഒറ്റയ്ക്ക് ഒരു കാര്യവും ചെയ്യാൻ പറ്റാതായി. ദേവിക തന്റെ ജീവനായി കണ്ടാണ് കനകയെ വളർത്തിയിരുന്നതെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി. ഒരിക്കൽ കനകയെ പുറത്ത് വെച്ച് കണ്ടതിനെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചിട്ടുണ്ട്.
ഡബ്ബിംഗ് യൂണിയന്റെ ഇലക്ഷനുണ്ടായിരുന്നു. വോട്ട് ചെയ്യാൻ കനകയുമെത്തി. ഞാനും കനകയും ഓടിച്ചെന്നു. നല്ല രീതിയിൽ സംസാരിച്ചു. രാധാ രവി എന്നെ ഫോൺ ചെയ്തു, അതിനാൽ വോട്ട് ചെയ്യാൻ വന്നു, ഞാൻ നല്ല രീതിയിലാണ് ജീവിക്കുന്നതെന്ന് അന്ന് കനക പറഞ്ഞു. അവൾക്കിഷ്‌ടമുള്ളത് പോലെ ജീവിക്കട്ടെയെന്ന് കരുതിയെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി. നടി എന്നതിനപ്പുറം സിനിമാ ലോകത്തെ പ്രബലമായ സ്ഥാനം കുട്ടി പത്മിനിക്കുണ്ട്. തമിഴ് സിനിമാ സംഘടനയായ നടികർ സംഘത്തിന്റെ എക്സിക്യൂട്ടീവ് അംഗങ്ങളിൽ ഒരാളാണ് കുട്ടി പത്മിനി. ബ്ലൂ ഓഷ്യൻ ഫിലിംസ് ആന്റ് ടെലിവിഷൻ അക്കാദമിയുടെ ഡയറക്ടർമാരിൽ ഒരാളുമാണ്. ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന കുട്ടി പത്മിനി കനകയെ കാണുന്നത് ഒരുപക്ഷെ കനകയുടെ ഇപ്പോഴത്തെ സാഹചര്യങ്ങളിൽ മാറ്റം വരാൻ ഉപകരിച്ചേക്കാം. ഒറ്റയ്ക്കുള്ള ജീവിതം നിർത്തി കനക പൊതു സമൂഹത്തിലേക്ക് കടന്ന് വരണമെന്ന് ഏവരും ആഗ്രഹിക്കുന്നുണ്ട്. അടുത്തിടെ കനകയുടെ വീട്ടിൽ തീപടർന്ന സംഭവം വാർത്തയായിരുന്നു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കയറ്റാൻ കനക സമ്മതിച്ചില്ലെന്നാണ് പുറത്ത് വന്ന വാർത്ത
